ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ല –കാരാട്ട്

തിരുവനന്തപുരം: ബി.ജെ.പിയെ ഫാഷിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ളെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ബി.ജെ.പിയെ ഒരു പിന്തിരിപ്പന്‍ പാര്‍ട്ടിയെന്ന് പറയാമെന്നും ‘ദേശാഭിമാനി’ പത്രത്തിലെ തന്‍െറ പംക്തിയില്‍ അദ്ദേഹം പറയുന്നു. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി അവിടത്തെ സംസ്ഥാന ഘടകവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരുവശത്തും കാരാട്ടും എസ്. രാമചന്ദ്രന്‍പിള്ള അടക്കമുള്ള കേരള ഘടകം മറുവശത്തുമായി നടക്കുന്ന ആശയപോരാട്ടത്തിന്‍െറ ഭാഗമാണീ നിലപാട് വ്യക്തമാക്കല്‍. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഭിന്നത വെളിവാക്കുന്നതുമാണിത്. നേരത്തേയും ദേശാഭിമാനിയിലെ പംക്തിയിലൂടെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യമെന്ന ആശയത്തിനെതിരെ കാരാട്ട് രംഗത്ത് വന്നിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്വ് ശരിയായി വിലയിരുത്തേണ്ടതുണ്ടെന്ന് പറഞ്ഞാണ് ‘ഫാഷിസവും ഇന്ത്യന്‍ ഭരണവര്‍ഗവും’ എന്ന ലേഖനം കാരാട്ട് ആരംഭിക്കുന്നത്. ഇതു ശരിയായി വിശദീകരിച്ചാല്‍ മാത്രമേ മോദി സര്‍ക്കാറിനും ബി.ജെ.പിക്കും എതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും കഴിയൂ. ഇതിന് ബി.ജെ.പിയുടെ സ്വഭാവം ആദ്യമായി നിര്‍വചിക്കണം. അര്‍ധ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍.എസ്.എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബി.ജെ.പി സ്വേച്ഛാധിപത്യ കക്ഷിയായി മാറാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ബി.ജെ.പി ഒരു പിന്തിരിപ്പന്‍ പാര്‍ട്ടിയെന്ന് പറയാം. എന്നാല്‍, അതിനെ ഫാഷിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ല.

‘ഇന്ത്യയില്‍ നിലവിലെ അവസ്ഥയില്‍ രാഷ്ട്രീയ, സാമ്പത്തിക, വര്‍ഗാടിസ്ഥാനത്തില്‍ ആയാലും ഫാഷിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഫാഷിസ്റ്റ് ശക്തികളും ഫാഷിസ്റ്റ്വിരുദ്ധ ശക്തികളും തമ്മിലെ പോരാട്ടത്തെക്കാള്‍ സങ്കീര്‍ണവും ബഹുമുഖമാര്‍ന്നതുമാണ്  ആര്‍.എസ്.എസ്- ബി.ജെ.പി കൂട്ടുകെട്ടിന് എതിരെയുള്ള പോരാട്ടം. ഭരണവര്‍ഗ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും മാറിമാറി നവ ഉദാരവത്കരണക്രമം നിലനിര്‍ത്തുന്നതിനാല്‍ ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയ സമരം ഭരണവര്‍ഗത്തിലെ മറ്റൊരു കക്ഷിയുമായി ചേര്‍ന്ന് നടത്താനാകില്ല’ -ലേഖനം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.