പയ്യന്നൂര്‍ കൊല: കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് കാര്യവാഹകിനെ വിട്ടു

പയ്യന്നൂര്‍: പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസില്‍ വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷ് കുമാറിനെ വൈകീട്ട് വിട്ടയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കുന്നതിന് മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.  എഫ്.ഐ.ആറില്‍ രാജേഷ് കുമാറിന്‍െറ പേരുള്ളതിനാല്‍ ഇരിക്കൂര്‍ പൊലീസ് കല്യാടുവെച്ച് പിടികൂടി പയ്യന്നൂര്‍ പൊലീസിന് കൈമാറിയതായിരുന്നു. ധനരാജ് കൊലക്കേസില്‍ മുഖ്യപ്രതികള്‍ നാലും ഗൂഢാലോചനയുള്‍പ്പെടെ ബന്ധമുള്ള നാലും പ്രതികളുണ്ടായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്.

ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിച്ച് ആര്‍.എസ്.എസ് ജില്ലാ കാര്യവാഹകിന്‍െറ പേര് എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്നു. എന്നാല്‍, പിടിയിലായവരില്‍നിന്ന് രേഖപ്പെടുത്തിയ മൊഴിയിലെവിടെയും ആര്‍.എസ്.എസ് ജില്ലാ കാര്യവാഹകിനെക്കുറിച്ച് പരാമര്‍ശമില്ളെന്നാണ് പൊലീസ് ഭാഷ്യം. സി.പി.എം കേന്ദ്രങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ആര്‍.എസ്.എസ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു.
എന്നാല്‍, നിരവധി പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സ്വാഭാവിക നടപടി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആവശ്യമുള്ളപ്പോള്‍ ഹാജരാവണമെന്ന നോട്ടീസ് നല്‍കിയാണ് ആര്‍.എസ്.എസ് ജില്ലാ നേതാവിനെ വിട്ടയച്ചതെന്നും ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.