ഭരണനിർവഹണ രംഗത്ത് സുതാര്യത ഉറപ്പാക്കണം -ഗവർണർ പി. സദാശിവം

തിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം കുടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഗവർണർ പി. സദാശിവം. നിയമസഭയുടെ കടമ നിർവഹണത്തിന് രാഷ്ട്രീയം തടസമാകരുത്. ഭരണനിർവഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 67മത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകുകയായിരുന്നു ഗവർണർ.

നിയമസഭയുടെ പ്രവർത്തനങ്ങൾ സാധാരണക്കാരന് ഉപകാരപ്പെടുന്ന തരത്തിലാവണം. ആരോഗ്യകരമായ കീഴ്വഴക്കങ്ങളും പക്വതയും കാത്തു സൂക്ഷിക്കണം. ഇടവര്‍ത്തികളുടെ ചൂഷണത്തില്‍ നിന്നും കാലവര്‍ഷ കെടുതിയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പത്താൻകോട്ട് ആക്രമണം രാജ്യം കൂടുതൽ ജാഗ്രതാ കാണിക്കണമെന്നതിന്‍റെ ഒാർമപ്പെടുത്തലാണെന്നും ഗവർണർ സന്ദേശത്തിൽ പറയുന്നു.

രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, എൻ.എസി.സി, സ്കൗട്ട് ആൻഡ് ഗൈഡ് അടക്കമുള്ള വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. മാർച്ച് പാസ്റ്റിനെ ഗവർണർ അഭിവാദ്യം ചെയ്തു.

വിവിധ ജില്ലാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി ഷിബു േബബി ജോണും പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അടൂര്‍ പ്രകാശും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും എറണാകുളം കാക്കനാട് കലക്ടറേറ്റില്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും കോട്ടയത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടുക്കിയിൽ മന്ത്രി പി.ജെ ജോസഫും തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ.സി. ജോസഫും മലപ്പുറം എം.എസ്‌.പി ഗ്രൗണ്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും കോഴിക്കോട് മന്ത്രി മഞ്ഞളാംകുഴി അലിയും പാലക്കാട് ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും കണ്ണൂരിൽ കെ.പി മോഹനനും വയനാട്ടിൽ മന്ത്രി പി.കെ ജയലക്ഷ്മിയും ദേശീയ പതാക ഉയർത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.