മഞ്ചേരി: അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച വേതനം നല്‍കേണ്ട ബാധ്യത തദ്ദേശസ്ഥാപനങ്ങളുടെ ചുമലിലേക്ക്. വര്‍ക്കര്‍ക്ക് വര്‍ധിപ്പിച്ച 3,400 രൂപയില്‍ 1000 രൂപ സര്‍ക്കാറും ബാക്കി പഞ്ചായത്തുകളും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. വര്‍ക്കര്‍ക്ക് 10,000 രൂപയും ഹെല്‍പര്‍ക്ക് 7,000 രൂപയും നല്‍കാനാണ് നാലുമാസം മുമ്പ് തീരുമാനിച്ചത്. ഇതില്‍ 1000 രൂപ സര്‍ക്കാറും ബാക്കി തദ്ദേശസ്ഥാപനങ്ങളും നല്‍കാനാണ് 2015 സെപ്റ്റംബര്‍ 30നും ഡിസംബര്‍ 23നും നടന്ന തദ്ദേശസ്ഥാപനങ്ങളുടെ കോഓഡിനേഷന്‍ കമ്മിറ്റി യോഗങ്ങളില്‍ തീരുമാനിച്ചത്.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായി ബന്ധപ്പെട്ട ഇതിന് സര്‍ക്കാര്‍ തലത്തില്‍ ഉത്തരവിറക്കാനും അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷന്‍ കമ്മിറ്റിയിലെ തീരുമാനം ശരിവെച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ മുഴുവന്‍ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കാകാന്‍ പോവുകയാണ്.
നികുതിവരുമാനം വഴി ലഭിക്കുന്ന തനത് ഫണ്ടില്‍നിന്ന് ഈ തുക നല്‍കണമെന്നാണ് പറയുന്നത്. തനത് ഫണ്ടില്ളെങ്കില്‍ അക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ആസൂത്രണസമിതി അധ്യക്ഷനും സാക്ഷ്യപ്പെടുത്തിയാല്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന വികസന ഫണ്ടില്‍ നിന്നെടുക്കാം. പഞ്ചായത്തുകളില്‍ ശരാശരി 35 മുതല്‍ 40 വരെ അങ്കണവാടികളാണുള്ളത്. വര്‍ക്കര്‍ക്കും ഹെല്‍പര്‍ക്കും വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ രണ്ടരലക്ഷം രൂപ പ്രതിമാസം ചെലവുവരും.
നിലവില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പദ്ധതി വിഹിതത്തില്‍ എസ്.എസ്.എ, ആശ്രയ ഗുണഭോക്താക്കള്‍, വൃദ്ധ, വികലാംഗ ക്ഷേമം, അങ്കണവാടികളിലെ ഭക്ഷണം തുടങ്ങിയവക്ക് കുറഞ്ഞത് 70 ലക്ഷത്തിനടുത്ത് മാറ്റിവെക്കണം.
രണ്ടരകോടി രൂപ ശരാശരി പദ്ധതിവിഹിതം ലഭിക്കുന്ന പഞ്ചായത്തുകള്‍ക്ക് സ്വതന്ത്രമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഫണ്ട് തടസ്സമാണ്. വര്‍ധിപ്പിച്ച വേതനം 2016 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.