സമസ്ത സമ്മേളനത്തിന് ആവേശ സമാപനം

ആലപ്പുഴ: അറബിക്കടലിന്‍െറ തീരത്ത് ഇരമ്പുന്ന പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത 90ാം വാര്‍ഷിക മഹാസമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. ആലപ്പുഴ കടപ്പുറത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം ചേര്‍ത്താണ് സമസ്ത, കാലുകുത്താന്‍ സ്ഥലമില്ലാത്ത വിധം പ്രവര്‍ത്തക ബാഹുല്യം കാഴ്ചവെച്ച് ദക്ഷിണകേരളത്തിലെ ആദ്യ വാര്‍ഷികത്തെ ശ്രദ്ധേയമാക്കിയത്. നാലുനാള്‍ അക്ഷരാര്‍ഥത്തില്‍ നഗരം വിശ്വാസ സാഗരത്തിന്‍െറ നിറവിലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ വരെ എത്തി.

‘ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനങ്ങളില്‍ ആത്മീയതയുടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് പ്രതിപാദിക്കപ്പെട്ടത്. പണ്ഡിതര്‍ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമ്മേളനങ്ങളില്‍ പങ്കെടുത്തു. മഹാസമ്മേളനത്തെ ആലപ്പുഴ കണ്ട ഏറ്റവും വലിയ ജനസഞ്ചയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുറ്റമറ്റ ആസൂത്രണമാണ് കഴിഞ്ഞദിവസങ്ങളില്‍ ആലപ്പുഴയിലെ വിശാലമായ കടപ്പുറത്ത് നടന്നുവന്നത്. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച മുതല്‍തന്നെ നാനാദേശത്തുനിന്നുമുള്ള പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു.
സമസ്ത കേരള ഇംഇയ്യതുല്‍ ഉലമയുടെ കരുത്തും ഐക്യവും വളര്‍ച്ചയുടെ പടവുകളും വിളിച്ചോതുന്ന പ്രസംഗധോരണികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുനിന്നു. കര്‍ശന ഗതാഗത നിയന്ത്രണവും അതിന് നേതൃത്വം നല്‍കാന്‍ സമസ്തയുടെ പ്രവര്‍ത്തകരും സദാ ജാഗരൂകരായിരുന്നു. ആലപ്പുഴ നഗരത്തിലെ പ്രധാന പാതയില്‍നിന്ന് കടപ്പുറത്തേക്കുള്ള എല്ലാ റോഡുകളും ഞായറാഴ്ച രാവിലെ തന്നെ തിരക്കിലമര്‍ന്നിരുന്നു. ഉച്ചയോടെ ആയിരങ്ങള്‍ വീഥികള്‍ തിങ്ങി കടപ്പുറത്തേക്ക് നീങ്ങി. നിരവധി താല്‍ക്കാലിക കടകളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ആകക്കൂടി ഉത്സവപ്രതീതിയും ആഹ്ളാദാന്തരീക്ഷവുമാണ് നിറഞ്ഞത്. സമസ്തയുടെ സമ്മേളനത്തിന് കോട്ടമില്ലാതെ സമാപ്തികുറിക്കാന്‍ ആലപ്പുഴയുടെ പരിമിതമായ ചുറ്റുവട്ടങ്ങള്‍ക്കിടയിലും കഴിഞ്ഞുവെന്ന് പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം. ഒട്ടേറെ വൈവിധ്യ സമ്മേളനങ്ങള്‍ കണ്ട കിഴക്കിന്‍െറ വെനീസിന് മറക്കാനാകാത്ത അനുഭവങ്ങള്‍ പകര്‍ന്നാണ് സമസ്ത വാര്‍ഷികത്തിന്‍െറ കൊടിയിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.