തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.35നായിരുന്നു അന്ത്യം. 85 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 11 മുതൽ 3 മണി വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: പി.പി സരോജിനി മക്കൾ: രാജീവൻ, ഡോ. മായാദോവി.

ഒഎൻവിയുടെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു
 

ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകൻ, ഭാഷാ പണ്ഡിതൻ വാഗ്മി എന്നീ നിലകളിൽ  നിസ്തുലമായ സംഭാവനകൾ അർപ്പിച്ചു. 2007ലെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. കവിതകൾ, സിനിമ-നാടക ഗാനങ്ങൾ, പഠനങ്ങൾ, ലേഖനങ്ങൾ, ഗദ്യ കൃതികൾ, ബൃഹദ് സമാഹാരങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിവ രചിച്ചിട്ടുണ്ട്‌. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മവിഭൂഷണും (2011) പത്മശ്രീയും (1998) ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 ലാണ് ഒ.എൻ വേലുക്കുറുപ്പ് എന്ന ഒ.എൻ.വി  കുറുപ്പിന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്ന് ഇൻറർമീഡിയറ്റ് പാസായി. കൊല്ലം എസ്.എൻ.കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും  തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1957 മുതൽ വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ഗവ: വിമൻസ് കോളജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കലാമണ്ഡലം ചെയർമാൻ, കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, കേരള സർവകലാശാല ബോർഡ് ഒാഫ് സ്റ്റഡീസ്, ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ അംഗമായിരുന്നു. 1949ൽ പുറത്തിറങ്ങിയ 'പൊരുതുന്ന സൗന്ദര്യം' ആണ് ആദ്യത്തെ കവിതാ സമാഹാരം. 1991ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിലെ എ. ചാൾസിനെതിരെ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ് (1971 അഗ്നിശലഭങ്ങൾ), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1975 അക്ഷരം), എഴുത്തച്ഛൻ പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്‌ലാൻഡ് നെഹ്‌റു പുരസ്കാരം (1981 ഉപ്പ്), വയലാർ രാമവർമ സാഹിത്യ അവാർഡ് (1982 ഉപ്പ്), വിശ്വദീപം അവാർഡ് (1986 ഭൂമിക്കൊരു ചരമഗീതം), ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഭിൽവാര അവാർഡ് (1989 മൃഗയ), മഹാകവി ഉള്ളൂർ അവാർഡ് (ശാർങ്ഗക പക്ഷികൾ), ഓടക്കുഴൽ പുരസ്കാരം (മൃഗയ), ആശാൻ പ്രൈസ് (1991 ശാർങ്ഗക പക്ഷികൾ), ആശാൻ മെമ്മോറിയൽ അവാർഡ് (1993 അപരാഹ്നം), മഹാകവി ഖുറം ജോഷ്വാ ജന്മശതാബ്ദി അവാർഡ് (1995 ഉജ്ജയിനി), 2007ൽ സംസ്ഥാന സർക്കാറിന്‍റെ എഴുത്തച്ഛൻ പുരസ്കാരം, തർജമകളിലൂടെയും ലേഖനങ്ങളിലൂടെയും  റഷ്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് 2009ൽ യെസിനിൻ പുരസ്കാരം എന്നിവ ഒ.എൻ.വിക്ക് ലഭിച്ചിട്ടുണ്ട്.

1973 (സ്വപ്നാടനം), 1976 (ആലിംഗനം), 1977 (മദനോത്സവം), 1979 (ഉൾക്കടൽ), 1980 (യാഗം, അമ്മയും മകളും), 1983 (ആദാമിന്‍റെ വാരിയെല്ല്), ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1984 (അക്ഷരങ്ങൾ, 1986 (നഖക്ഷതങ്ങൾ), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), 1988 (വൈശാലി), പുറപ്പാട്), 1989 (ഒരു സായാഹ്നത്തിന്‍റെ സ്വപ്നത്തിൽ, 1990 (രാധാമാധവം), 2008 (ഗുൽമോഹർ) എന്നീ സിനിമകളിലെ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 1989ൽ വൈശാലിയിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.