എന്‍ഡോസള്‍ഫാന്‍: ആവശ്യങ്ങളധികവും അംഗീകരിക്കാതെ സമരം പിന്‍വലിച്ചതില്‍ വിയോജിപ്പ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി മുന്നോട്ടുവെച്ച  പ്രധാന ആവശ്യങ്ങളിലധികവും അംഗീകരിക്കാതെ സമരം പിന്‍വലിച്ചതില്‍ സമരസമിതിയിലും വിയോജിപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചപ്പോള്‍, സമരസമിതി നേതാക്കള്‍ പന്തലിലുള്ള അമ്മമാരുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, പിന്നീട് ദൃശ്യമാധ്യമങ്ങള്‍ 99 ശതമാനം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്ന് വാര്‍ത്ത നല്‍കുന്നതാണ് അവര്‍ കണ്ടത്. പിന്നെ എന്തിന് സമരം തുടരണമെന്നാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ചോദിച്ചത്. അങ്ങനെ പൊതുവികാരം കണക്കിലെടുത്ത് സമരം പിന്‍വലിക്കാന്‍ സമരസമിതി നേതാക്കള്‍ സമ്മതിച്ചു. വി.എസ് സമരപ്പന്തലിലത്തെി സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. സംതൃപ്തിയോടെയല്ല സമരം പിന്‍വലിച്ചതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തേ ഒഴിവാക്കിയ 610 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ഒഴികെ സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പഴയ കാര്യങ്ങള്‍ മാത്രമാണുള്ളത്. 2014വരെയുള്ള കടം എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പഴയ തീരുമാനം ആവര്‍ത്തിച്ചു. 10 കോടി മാത്രമേ ഇതിന് അനുവദിച്ചിട്ടുള്ളൂ. 2011ന് ശേഷം ചികിത്സക്ക് ലക്ഷങ്ങള്‍ വായ്പയെടുത്ത കുടംബങ്ങളുണ്ട്. അവര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കില്ല. സൗജന്യ ചികിത്സ പ്രഖ്യാപിച്ചെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, അത് ലഭിച്ചിട്ടില്ല. ജൈവഗ്രാമം പദ്ധതിക്ക് പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍നിന്ന് 100 ഏക്കര്‍ ഭൂമി ലഭ്യമാക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയാറായില്ല. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച തുക ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ബജറ്റില്‍ പണം ഉള്‍പ്പെടുത്തണം, സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ പുനരധിവാസ പദ്ധതി റദ്ദാക്കണം, ജൈവകൃഷിക്ക് പറ്റിയ സ്ഥലം പുനരധിവാസത്തിന് കണ്ടത്തെണം തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം കഴിഞ്ഞതോടെ സമരം പിന്‍വലിക്കണമെന്ന നിലപാടിലായിരുന്നു വി.എസ്. അംബികാസുതന്‍ മാങ്ങാടും കുഞ്ഞുകൃഷ്ണനും തീരുമാനം അമ്മമാര്‍ക്ക് വിടുകയായിരുന്നു. ഏറക്കുറെ സമരം പരാജയപ്പെട്ടെന്നാണ് സമരസമിതി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.