‘രാമരാജ്യം’ സ്ഥാപിക്കാമെന്ന് പറയാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  രാജ്യത്തുടനീളം റോഡ്, നടപ്പാത കൈയേറ്റങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ സുപ്രീം കോടതിയുടെ പൊള്ളുന്ന ചോദ്യം. രാജ്യത്ത് ‘രാമരാജ്യം’ സ്ഥാപിക്കാമെന്ന്  കോടതിക്ക് പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു.
‘ഞങ്ങളുടെ ഉത്തരവുകൊണ്ട് എല്ലാം  നടക്കുമെന്ന് പരാതിക്കാരനായ നിങ്ങള്‍ കരുതുന്നുണ്ടോ? രാജ്യത്ത്  അഴിമതി പാടില്ളെന്ന് സുപ്രീംകോടതി ഒരു ഉത്തരവ്  പുറപ്പെടുവിച്ചാല്‍  എല്ലാ അഴിമതിയും ഇല്ലാതാകുമോ? ഇതുപോലെ പല കാര്യങ്ങളും ഉണ്ട്, കോടതി നിര്‍ദേശിച്ചാല്‍ എല്ലാം ശരിയാകുമെന്ന്  കരുതുന്നുണ്ടോ? പലതും  ചെയ്യണമെന്നുണ്ട.് പക്ഷേ കഴിയില്ല, പരിമിതികളുണ്ട്’ -സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. റോഡ്, നടപ്പാത കൈയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സര്‍ക്കാരിതര സംഘടന നല്‍കിയ ഹരജി  പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമര്‍ശങ്ങള്‍. ‘സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചില്ളെങ്കില്‍ ആരാണ് ഇതു ചെയ്യുക’ എന്ന് വാദിച്ച  ഹരജിക്കാരന്‍ അപേക്ഷ തള്ളരുതെന്ന് അഭ്യര്‍ഥിച്ചു. റോഡ്, നടപ്പാത കൈയേറ്റങ്ങള്‍ ഡല്‍ഹിയില്‍  മാത്രമല്ളെന്നും രാജ്യത്താകെ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
ഹരജി തള്ളുകയാണെന്ന് സൂചിപ്പിച്ച  കോടതി, രാജ്യത്ത് നടക്കുന്ന കാര്യങ്ങളെല്ലാം തെറ്റായ രീതിയിലാണെന്ന് ഊഹിക്കാന്‍ കഴയില്ളെന്നും പറഞ്ഞു. ഈ വിഷയവുമായി ആദ്യം ഹൈകോടതിയെ സമീപിക്കണമെന്ന നിര്‍ദേശത്തിന് ഇങ്ങനെ എത്ര ഹൈകോടതികളില്‍ പോകുമെന്ന് ഹരജിക്കാരന്‍ ചോദിച്ചു. കൈയേറ്റങ്ങള്‍ക്കെതിരെ അധികൃതര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഹരജിയില്‍ തുടര്‍വാദത്തിന് 2017 ഫെബ്രുവരിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.