എയ്ഡഡ് കോളജ് നിയമനം: സംവരണത്തിന് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. വൈകാതെ വിഷയം മന്ത്രിസഭയുടെ പരിഗണനക്കത്തെും. ഇത്തരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ 50 ശതമാനം മെറിറ്റ് ക്വോട്ടയില്‍ പട്ടികജാതിക്ക് എട്ടും പട്ടികവര്‍ഗത്തിന് രണ്ടും ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്.

പൊതുഫണ്ട് ഉപയോഗിച്ച് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ സംവരണ വ്യവസ്ഥ പാലിച്ചുവേണം നിയമനമെന്ന നയത്തിന്‍െറ ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. 1972ല്‍ എയ്ഡഡ് കോളജ് മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഒപ്പുവെച്ച ഡയറക്ട് പേമെന്‍റ് കരാറില്‍ മാറ്റം വരുത്തുകയും സര്‍വകലാശാലാ ചട്ടങ്ങളില്‍ ഭേദഗതിയും വരുത്തി മാത്രമേ ഇത് നടപ്പാക്കാനാവൂ.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് പ്രത്യേക പദവിയുള്ളതിനാല്‍ ഇത്തരം സ്ഥാപനങ്ങളിലെ നിയമനത്തില്‍ സര്‍ക്കാറിന് ഇടപെടാന്‍  കഴിയില്ല. ന്യൂനപക്ഷേതര സ്ഥാപനങ്ങളില്‍ സംവരണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച കുറിപ്പ് കഴിഞ്ഞ രണ്ട് മന്ത്രിസഭായോഗങ്ങളുടെയും അജണ്ടയില്‍ വന്നെങ്കിലും തീരുമാനമെടുത്തില്ല. 1972ഡയറക്ട് പേമെന്‍റ് കരാര്‍ പ്രകാരം നിയമനാധികാരം മാനേജ്മെന്‍റുകള്‍ക്കാണ്. ശമ്പളം സര്‍ക്കാര്‍ നല്‍കും.

നിയമനങ്ങളില്‍ പകുതി പൊതു മെറിറ്റില്‍നിന്നും പകുതി കോളജ് നടത്തുന്ന സാമുദായിക വിഭാഗത്തിനുമാണ്. ഡയറക്ട് പേമെന്‍റ് കരാറില്‍ മാറ്റം വരുത്തിയും സര്‍വകലാശാലാ ചട്ടം ഭേദഗതി ചെയ്തും സംവരണം ബാധകമാക്കാവുന്നതാണെന്ന് മന്ത്രിസഭാ രേഖയില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച ഫയല്‍ ധന, നിയമ വകുപ്പുകള്‍ പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് ഫയല്‍ മന്ത്രിസഭയുടെ അജണ്ടയില്‍ വന്നത്.

പട്ടിക ജാതി,വര്‍ഗ വിഭാഗങ്ങളില്‍നിന്ന് എയ്ഡഡ് കോളജുകളില്‍ നിയമനം ലഭിച്ചവരുടെ എണ്ണം പരിമിതമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നിവര്‍ നടത്തുന്ന കോളജുകള്‍ക്കായിരിക്കും സര്‍ക്കാര്‍ സംവരണം കൊണ്ടുവന്നാല്‍ പ്രധാനമായും ബാധമാവുക. ഇവരുടെ നിലപാടും നിര്‍ണായകമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.