????????? ????

നേത്രാവതി എക്സ്പ്രസിലെ തീപിടുത്തം; ആത്മഹത്യാ ശ്രമമെന്ന് പൊലീസ്

കായംകുളം: യുവാവിന്‍െറ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് തീവണ്ടിയുടെ ബോഗിയില്‍ തീപിടിത്തം. ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 11.45ഓടെയായിരുന്നു സംഭവം.  തമിഴ്നാട് വെല്ലൂര്‍ ഗാന്തിയന്താനം ന്യൂ ബസ് സ്റ്റാന്‍ഡിന് സമീപം രാജഗണപതി നഗറില്‍ ശ്രീനിവാസിന്‍െറ മകന്‍ നിവാസാണ് (24) തിരുവനന്തപുരത്തുനിന്ന് കുര്‍ളക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിന്‍െറ എന്‍ജിന്‍ ബോഗിയോടുചേര്‍ന്ന ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലെ ശുചിമുറിയില്‍ കയറി തീകൊളുത്തിയത്.

കായംകുളത്തുനിന്ന് തീവണ്ടി പുറപ്പെടാനുള്ള സിഗ്നല്‍ നല്‍കിയ സമയത്താണ് ശുചിമുറിയില്‍നിന്ന് തീയും പുകയും ഉയരുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ ചങ്ങലവലിച്ച് അപായസൂചന നല്‍കിയതിനാല്‍ തീവണ്ടി മുന്നോട്ടെടുത്തില്ല. ഓടിയത്തെിയ യാത്രക്കാര്‍ ശുചിമുറിയുടെ വാതില്‍ ബലമായി തുറന്ന് അകത്തുകയറി യുവാവിനെ വലിച്ചിറക്കുകയായിരുന്നു. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചത്. തീപടരാനുള്ള സാധ്യത തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ പെട്ടെന്ന് ബോഗിയുമായി മറ്റ് കമ്പാര്‍ട്ട്മെന്‍റുകളുടെ ബന്ധം വേര്‍പെടുത്തിയശേഷം തീപിടിച്ച ബോഗി അര കിലോമീറ്ററോളം മുന്നോട്ട് മാറ്റി. ഭീതിയിലാണ്ട യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാര്‍. തീപിടിച്ച ബോഗിയും മറ്റ് ബോഗികളും തമ്മില്‍ ബന്ധമില്ലാതെവന്നതോടെ സുരക്ഷാ നടപടികളും വേഗത്തിലായി. യാത്രക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളം യുവാവിന്‍െറ ദേഹത്ത് ഒഴിച്ചതിനാല്‍ അയാള്‍ കൂടുതല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ സമയം ഓടിയത്തെിയ നാട്ടുകാര്‍ പരിസരത്തെ വീടുകളിലെ കിണറ്റില്‍നിന്നും പൈപ്പില്‍നിന്നുമുള്ള വെള്ളം ഉപയോഗിച്ചാണ് തീകെടുത്തിയത്. തീവണ്ടിയിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങളും ഉപയോഗിച്ചു. ട്രെയിനിന് തീപിടിച്ച സംഭവം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഏറെസമയം പരിഭ്രാന്തിയുണ്ടാക്കി. പലഭാഗങ്ങളില്‍നിന്നും നാട്ടുകാരും അഗ്നിശമന യൂനിറ്റും എത്തി വേഗം സുരക്ഷാ നടപടി സ്വീകരിച്ചു.
കൈക്കും മുഖത്തും സാരമായി പൊള്ളലേറ്റ നിവാസിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഇയാള്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യനാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായ ഇയാളെ നാല് ദിവസമായി കാണാനില്ളെന്ന് വീട്ടുകാര്‍ പറഞ്ഞതായി കായംകുളം സി.ഐ കെ. സദന്‍ പറഞ്ഞു. മനോരോഗിയാണെന്ന് തെളിയുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ളെന്നും ഇയാളെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും സി.ഐ പറഞ്ഞു. അന്വേഷണം കോട്ടയം റെയില്‍വേ പൊലീസിന് കൈമാറിയിട്ടുണ്ട്.

സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനും തീകത്തിയ ബോഗിയോടുചേര്‍ന്ന എ.സി കമ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നു. അടുത്ത സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ മറ്റ് മാര്‍ഗങ്ങളിലൂടെ യാത്ര തുടരുകയായിരുന്നു. തീപിടിച്ച ബോഗി ഒഴിവാക്കി ഉച്ചക്ക് രണ്ടുമണിയോടെയാണ് നേത്രാവതി എക്സ്പ്രസ് കായംകുളത്തുനിന്ന് മുംബൈക്ക് യാത്രതിരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.