കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് മുഖ്യമന്ത്രിയോട് കോടതി

തിരുവനന്തപുരം: കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമർപ്പിച്ച മാനനഷ്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ഉമ്മൻചാണ്ടിക്കെതിരായ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് തടയണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഈ പരാമർശം നടത്തിയത്.

ഉമ്മൻചാണ്ടിക്കെതിരെ ലോകായുക്തയിലുള്ള 12 കേസുകളുടെ പട്ടിക വി.എസിന്‍റെ അഭിഭാഷകൻ ഹാജരാക്കി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം അനുസരിച്ചാണ് വി.എസ് പ്രസ്താവന നടത്തിയിട്ടുള്ളതെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും വി.എസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാനനഷ്ട കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി വി.എസിന് അനുമതി നൽകി.

മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി.എസിന്‍റെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി കേസ് ഫയൽ ചെയ്തത്. ധര്‍മടം നിയോജക മണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും വി.എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് വ്യാഴാഴ്ച നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു ലക്ഷം രൂപയാണ് മാനനഷ്ടമായി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടത്.

വി.എസിന്‍റെ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും ഉമ്മൻചാണ്ടി പരാതി നല്‍കിയിട്ടുണ്ട്. കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനം, പ്രസംഗത്തിന്‍റെ വിഡിയോ സീഡി എന്നിവ തെളിവായി ഹാജരാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.