സുരേഷ് ഗോപി രാജ്യസഭാംഗമായി

ന്യൂഡൽഹി: നടൻ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തിൽ അധ്യക്ഷൻ ഹമീദ് അൻസാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യസഭാ സെക്രട്ടറിയെയും സുരേഷ് ഗോപി സന്ദർശിച്ചു. ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാവന, ഭാഗ്യ, മാധവ് എന്നിവരും സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയിരുന്നു.

കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയും മലയാള സിനിമയിൽ നിന്നുള്ള ആദ്യ നടനുമാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിക്ക് പുറമെ ബി.ജെ.പിയുടെ സുബ്രമണ്യൻ സ്വാമി, പത്രപ്രവർത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപൻ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുൻ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്സിങ് താരം മേരി കോം, മുൻ ക്രിക്കറ്റ് താരവും ലോക്സഭയിൽ ബി.ജെ.പി മുൻ എം.പിയുമായ നവജ്യോത് സിങ് സിദ്ദു എന്നിവരാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തവർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.