ശബരിമല വെടിവഴിപാട് നിരോധ ഉത്തരവിന്മേലുള്ള സ്റ്റേ  മേയ് 24 വരെ തുടരും

കൊച്ചി: ശബരിമലയിലെ വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട  കലക്ടറുടെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈകോടതി മേയ് 24വരെ നീട്ടി. നിരോധത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ അപര്യാപ്തതകള്‍ പരിഹരിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുംവേണം വെടിവഴിപാട് നടത്താനെന്നും ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 

വെടിമരുന്ന് സൂക്ഷിക്കുന്ന പുരയുടെ പ്രവര്‍ത്തനം സുരക്ഷിതമല്ലാത്ത പശ്ചാത്തലത്തിലാണെന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടി നേര്‍ച്ച വെടിവഴിപാട് നിരോധിച്ച നടപടിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി കഴിഞ്ഞതായും വെടിമരുന്നുപുരയുടെ അവസ്ഥ ഒട്ടും സുരക്ഷിതമല്ളെന്നും വ്യക്തമാക്കി പത്തനംതിട്ട പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെടിമരുന്നുപുരയുടെ ചുറ്റുവശത്തും പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്. ഏതുസമയത്തും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വെടിവഴിപാട് പാടില്ളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ 12ന് കലക്ടറുടെ നിരോധ ഉത്തരവ്. 

സ്ഫോടകവസ്തു ചട്ടപ്രകാരം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തീരുമാനമാകുംവരെ ലൈസന്‍സ് ഉള്ളതായി കണക്കാക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍, ദേവസ്വത്തിന് ലൈസന്‍സുണ്ടെന്ന് കരുതേണ്ടിവരുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.