പ്രതാപന്‍റെ പൊയ്മുഖം അഴിഞ്ഞുവീണു -ഡീൻ കുര്യാക്കോസ്

കൊച്ചി: മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷം കയ്‌പമംഗലം സീറ്റ് ചോദിച്ചു വാങ്ങിയതോടെ ടി.എൻ പ്രതാപൻ എം.എൽ.എയുടെ പൊയ്‌മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. ഇത്രയും ദുർബലമാണോ പ്രതാപന്‍റെ ആദർശമെന്നും ഡീൻ കൂട്ടിച്ചേർത്തു.

സ്വന്തം നിലപാടിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ 28 വയസ് മാത്രമുള്ള യുവാവിന് വേണ്ടി പ്രതാപൻ മാറിക്കൊടുക്കണമായിരുന്നു.
ചെറുപ്പക്കാർക്ക് വേണ്ടി വഴിമാറുന്നുവെന്ന് സ്വയം പ്രഖ്യാപിച്ച ശേഷം എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച കെ.എസ്‌.യു ജില്ലാ പ്രസിഡന്റിന്റെ അവസരം നഷ്‌ടപ്പെടുത്തിയാണ് പ്രതാപൻ സീറ്റ് സ്വന്തമാക്കിയത്. പ്രതാപൻ ഒരു ചെറുപ്പക്കാരന്റെ അവസരം തട്ടിയെടുത്തതിലുള്ള പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ഡീൻ പറഞ്ഞു.

നേരത്തെ, യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകാനായി ഇത്തവണ മാത്രം മത്സരരംഗത്തുനിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നു കാണിച്ച് പ്രതാപൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നൽകിയിരുന്നു. യുവാവായിരിക്കുമ്പോൾ തന്നെ പാർട്ടി തനിക്ക് സ്ഥാനാർഥിത്വം നൽകി. മൂന്ന് തവണ തുടർച്ചയായി ജയിക്കാനും കഴിഞ്ഞു. തനിക്ക് അവസരം ലഭിച്ചതുപോലെ മറ്റുള്ളവർക്ക് കൂടി അവസരം ലഭിക്കണമെന്നാണ് സുധീരനെഴുതിയ കത്തിൽ പ്രതാപൻ വ്യക്തമാക്കിയിരുന്നത്.

എന്നാൽ, രാഹുൽ ഗാന്ധിക്ക് രഹസ്യമായി കത്തെഴുതി തന്നെ സ്ഥാനാർഥിയാക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടിരുന്നുവെന്ന വാർത്തകൾ ഇന്ന് പുറത്തുവന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി ഈ കത്തു വായിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.