വൃക്ക പകുത്തുനല്‍കി തോമസ്; പ്രകാശന് പുനര്‍ജന്മം

ശ്രീകണ്ഠപുരം (കണ്ണൂര്‍): വൃക്കകള്‍ തകരാറിലായ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കര്‍ഷകന്‍ മാതൃകയാവുന്നു. ഇരിട്ടി ആനപ്പന്തിയിലെ കാഞ്ഞമല തോമസിന്‍െറ മഹാമനസ്കതയാണ് വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടിയ ശ്രീകണ്ഠപുരം നെടുങ്ങോം സ്വദേശി കെ.കെ. പ്രകാശന് (34) തുണയായത്. വൃക്ക ദാനം നല്‍കിയാണ് തോമസ് മാതൃകയായത്.വൃക്കരോഗം പിടിപെട്ടതോടെ ആറുവര്‍ഷമായി ഡയാലിസിസിലൂടെയാണ് പ്രകാശന്‍െറ ജീവിതം നിലനിര്‍ത്തിയത്. കുടുംബത്തിന്‍െറ അത്താണിയായ പ്രകാശന് രോഗം വന്നതോടെ ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു. നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. പ്രകാശന്‍െറ ദുരിതത്തെപ്പറ്റി മാധ്യമവാര്‍ത്ത വന്നതോടെ ചികിത്സക്ക് പലരും പണം നല്‍കി.

അമ്മ നല്‍കിയ വൃക്ക മാറ്റിവെക്കാന്‍ 12.5 ലക്ഷം രൂപ ചെലവായി. രോഗം ഭേദമായെന്ന് കരുതിയെങ്കിലും വിധി എതിരായിരുന്നു. മാതാവിന്‍െറ വൃക്കക്കും പ്രകാശന്‍െറ ജീവന്‍ നിലനിര്‍ത്താനാവില്ളെന്ന് കണ്ടത്തെി. തളര്‍ന്നുപോയ ഈ യുവാവിന്‍െറ സ്ഥിതിയെപ്പറ്റി വീണ്ടും വാര്‍ത്തകള്‍ വന്നതോടെ ശ്രദ്ധയില്‍പെട്ട ആനപ്പന്തിയിലെ കാഞ്ഞമല തോമസ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ചികിത്സാ കമ്മിറ്റി സ്വരൂപിച്ച പണവും മറ്റു പലരും നല്‍കിയ പണവും ഉപയോഗിച്ച് വൃക്ക മാറ്റിവെച്ചു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് വൃക്ക മാറ്റിവെക്കല്‍ നടത്തിയത്. പ്രകാശന് വൃക്ക നല്‍കിയ തോമസിന് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സി.പി.എം കരിക്കോട്ടക്കരി ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ തോമസിന്‍െറ നല്ല മനസ്സിനെ നാടാകെ അഭിനന്ദിക്കുകയാണ്. ഭാര്യ: അയ്യങ്കുന്ന് പഞ്ചായത്തംഗം ലൗലി തോമസ്. മക്കള്‍: ജ്യോതിഷ് തോമസ് (തൃശൂര്‍), ഐശ്വര്യ തോമസ് (എച്ച്.എസ്.ബി.സി ബംഗളൂരു).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.