ന്യൂനപക്ഷ കോളജുകള്‍: നടപടിയില്ലെങ്കില്‍ നഷ്ടമാവുക 350 മെറിറ്റ് സീറ്റുകള്‍

തിരുവനന്തപുരം: ന്യൂനപക്ഷ കോളജുകള്‍ നടത്തിയ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് അടിയന്തരനടപടി ഉണ്ടായില്ളെങ്കില്‍  നഷ്ടമാകുന്നത് മെറിറ്റ് സീറ്റിലെ  350 വിദ്യാര്‍ഥികളുടെ അവസരം. ആറ് ന്യൂനപക്ഷ കോളജുകളിലായി കുറഞ്ഞ ഫീസില്‍ പ്രവേശം ലഭിക്കേണ്ടവരാണ് ഇത്രയും വിദ്യാര്‍ഥികള്‍. മെഡിക്കല്‍ കൗണ്‍സില്‍  അംഗീകാരമില്ലാത്തതിനാല്‍ മറ്റു മൂന്നു കോളജുകളിലായി 400 ഓളം സീറ്റുകളുടെ കാര്യവും പ്രതിസന്ധിയിലാകും. അതേസമയം, ഈമാസം 30നകം പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം.  
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ക്രമവിരുദ്ധനടപടി പരിശോധിക്കാന്‍ ജെയിംസ് കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുന്ന സാഹചര്യമാണ്. ന്യൂനപക്ഷ പദവിയുടെ പേരില്‍ പ്രവേശം നടത്തിയ കെ.എം.സി.ടി, കണ്ണൂര്‍, കരുണ, ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസിയ, എം.ഇ.എസ്  എന്നീ കോളജുകളിലായി 650 സീറ്റുകള്‍ക്കാണ് കൗണ്‍സിലിന്‍െറ അംഗീകാരമുള്ളത്.
സര്‍ക്കാറുമായി കരാറുണ്ടാക്കാതെ ഉയര്‍ന്ന ഫീസ് വാങ്ങി സ്വന്തം നിലക്ക് മുഴുവന്‍ സീറ്റുകളിലും കോളജുകള്‍ പ്രവേശ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.  സര്‍ക്കാറുമായി കരാറുണ്ടാക്കിയിരുന്നെങ്കില്‍ പകുതി സീറ്റുകളില്‍  മെറിറ്റില്‍നിന്ന് പ്രവേശം നടത്താനാകുമായിരുന്നു. ഗോകുലം മെഡിക്കല്‍ കോളജ്, മലബാര്‍, അല്‍ അസ്ഹര്‍ എന്നീ കോളജുകളുടെ 400 ഓളം സീറ്റുകളാണ് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരമില്ലാതെ നഷ്ടമാകുന്നത്. ഗോകുലം മെഡിക്കല്‍ കോളജില്‍ 50 സീറ്റിന് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചിട്ടുണ്ട്. 150 സീറ്റുകള്‍ക്കാണ്  അപേക്ഷ നല്‍കിയിരുന്നത്. അതിന്‍െറ അടിസ്ഥാനത്തില്‍ അംഗീകാരം ലഭിച്ച സീറ്റുകള്‍ സര്‍ക്കാറുമായി പങ്കിടുന്ന കാര്യത്തില്‍ ചര്‍ച്ച  നടത്തിയില്ല. മാനേജ്മെന്‍റ് സീറ്റ് എന്നനിലയില്‍ ഈ സീറ്റുകളില്‍ സ്വന്തം നിലക്ക്  പ്രവേശവും നടത്തി. ഇവിടത്തെ 100 സീറ്റിനും മലബാര്‍, അല്‍ അഹ്സര്‍ കോളജുകളിലായി 300 സീറ്ററുകള്‍ക്കുമാണ് ഇക്കുറി അംഗീകാരം ലഭിക്കാത്തത്. ഒറ്റപ്പാലം പി.കെ. ദാസ്, വയനാട് ഡി.എം, അടൂര്‍ മൗണ്ട് സിയോന്‍  എന്നീ കോളജുകളില്‍ ഉപാധികളോടെ പ്രവേശത്തിന് അനുമതി നല്‍കിയ കോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്തയാഴ്ച കേസുകള്‍ പരിഗണിച്ചേക്കും. ക്രമക്കേട് കണ്ടത്തെുന്ന കോളജുകളുടെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാറിന് കടക്കാനാവുമെങ്കിലും  തീരുമാനമായിട്ടില്ല. ജെയിംസ് കമ്മിറ്റിയുടെ പരിശോധനാ റിപ്പോര്‍ട്ട് വരുന്ന മുറക്ക് കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജെയിംസ് കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ നിയമപരമായി സര്‍ക്കാറിന് കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.