കാസര്‍കോട്: കുഡ്ലു സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള കല്‍പ്പാറയിലെ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ഷരീഫിനെ (42) വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഷരീഫിന്‍െറ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 7.150 കിലോ ഗ്രാം സ്വര്‍ണമാണെന്ന് സി.ഐ പി.കെ. സുധാകരന്‍ പറഞ്ഞു. സ്വര്‍ണം വേറെ എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാന്‍ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിന്‍െറ നേതൃത്വത്തില്‍ വീടും പറമ്പും പരിശോധിച്ചിരുന്നു. മെറ്റല്‍ ഡിക്ടറ്ററും പൊലീസ് നായയെ കൊണ്ടും പരിശോധിപ്പിച്ചപ്പോള്‍ ഒരു തെങ്ങിന്‍ ചുവട്ടില്‍ നിന്ന് മൂന്ന് ആഭരണങ്ങള്‍ കണ്ടെടുത്തു. ഇത് 25 പവന്‍ വരും. കവര്‍ച്ചാ മുതലുകള്‍ ഓഹരിവെക്കേണ്ടിവന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ മാറ്റിവെച്ചതാണെന്ന് പ്രതി പൊലീസില്‍ പറഞ്ഞു.
ബാങ്കില്‍ നിന്നും മൊത്തം 17 കിലോ സ്വര്‍ണം മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് സി.ഐ പറഞ്ഞു. 9.850 കിലോ ഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും ഇനി കണ്ടെടുക്കാനുണ്ട്. ഇവ മറ്റൊരു പ്രതി മുജീബിന്‍െറയും എറണാകുളത്തെ രണ്ടംഗ സംഘത്തിന്‍െറയും കൈയിലാണെന്നാണ് പൊലീസ് നിഗമനം. ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.