സര്‍ക്കാര്‍ പറ്റിച്ചുവെന്ന് മൂന്നാര്‍ തൊഴിലാളികള്‍

കൊച്ചി: ബോണസ് ചര്‍ച്ചയില്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ പറ്റിക്കുകയായിരുന്നെന്ന് മൂന്നാര്‍ സമരത്തിന് നേതൃപരമായ പങ്കുവഹിച്ച ലിസിയും ഗോമതിയും ഇന്ദ്രാണിയും ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാറിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത് മിനിമം ബോണസായ 8.33 ശതമാനമാണെന്നും ഭാവിയില്‍ ഇതിന്‍െറ അടിസ്ഥാനത്തിലാവും കമ്പനി ചര്‍ച്ചചെയ്യുകയെന്നുമുള്ള ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ 20 ശതമാനം ബോണസ് അനുവദിച്ചെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍ തങ്ങളെ ധരിപ്പിച്ചതെന്നും യഥാര്‍ഥത്തില്‍ അനുവദിച്ചത് 8.33 ശതമാനമാണെന്ന് മനസ്സിലായില്ളെന്നും അവര്‍ വെളിപ്പെടുത്തി.
ചര്‍ച്ചക്കുശേഷം മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എക്സ്ഗ്രേഷ്യയുടെ കാര്യം പറഞ്ഞിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് മനസ്സിലായില്ല. സംശയം തോന്നിയപ്പോള്‍ എന്താണത് അങ്ങനെയെന്ന് ഞങ്ങള്‍ ചോദിച്ചു. അതിനു മറുപടിയായി 20 ശതമാനം ബോണസ് ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഭാവിയില്‍ ഒരു കുഴപ്പവും ഇക്കാര്യത്തിലുണ്ടാകില്ളെന്നും മന്ത്രി പറഞ്ഞതായി കൊച്ചിയില്‍ ചര്‍ച്ചക്കത്തെിയ ലിസി പറഞ്ഞു.
മൂന്നാറില്‍ സമരക്കാരോട് ചര്‍ച്ചയുടെ തീരുമാനം അറിയിച്ചത് മന്ത്രി പി.കെ. ജയലക്ഷ്മിയാണെന്ന് ഗോമതി വ്യക്തമാക്കി. 20 ശതമാനം ബോണസ് അനുവദിച്ചെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതുകേട്ട് വി.എസ്. അച്യുതാനന്ദനും അത് ആവര്‍ത്തിച്ചു. അതോടെ ഞങ്ങള്‍ വിശ്വസിച്ചു. ഒപ്പുവെച്ച രേഖയില്‍ 8.33 ശതമാനമാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു -ഗോമതി പറഞ്ഞു.
ഒരിക്കലും പ്രശ്നമുണ്ടാകില്ളെന്ന് മന്ത്രി ഞങ്ങള്‍ക്ക് വാക്ക് തരുകയായിരുന്നു. കരാറില്‍ ഞങ്ങള്‍ക്ക് ഒപ്പുവെക്കാന്‍ പറ്റില്ല. അതുകൊണ്ട് അതില്‍ 8.33 ശതമാനമാണ് ബോണസ് എന്നത് ഞങ്ങള്‍ അറിഞ്ഞില്ല -ലിസി വ്യക്തമാക്കി. ബോണസിന്‍െറ കാര്യത്തില്‍ പറ്റിച്ചപ്പോലെ കൂലിയുടെ കാര്യത്തില്‍ പറ്റിക്കാമെന്ന് സര്‍ക്കാറും മാനേജ്മെന്‍റും കരുതേണ്ട. കൂലി 500 രൂപയാക്കിയില്ളെങ്കില്‍ കണ്ണന്‍ ദേവന്‍െറ റീജനല്‍ ഓഫിസിനുമുന്നില്‍ ഞങ്ങള്‍ രാപ്പകല്‍ സമരം ചെയ്യും. കുടുംബസമേതം ഓഫിസിനു മുന്നില്‍  കുത്തിയിരിക്കും. അതിനുമുന്നില്‍ കഞ്ഞിവെച്ച് കുടിച്ച് സമരംചെയ്യും. അതിനിടെ, ആരെങ്കിലും മരിച്ചാല്‍ അതിന് ഉത്തരവാദി സര്‍ക്കാറായിരിക്കും - ലിസി പറഞ്ഞു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം ആനുകൂല്യമെന്നു പറയുന്നത് ഒരുദിവസവും മുടങ്ങാതെ ജോലി ചെയ്ത തൊഴിലാളിക്ക് 8,500 രൂപ ലഭിക്കുമെന്നാണ്. അല്ലാത്തവര്‍ക്ക് 6,000 മുതല്‍ 7,000 രൂപ വരെയാണ് ലഭിക്കുക. സമരത്തെ തുടര്‍ന്ന് ഞങ്ങള്‍ക്ക് ഏതാണ്ട് 2,300ഓളം രൂപ കൂലിയിനത്തില്‍ നഷ്ടമായി. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടമാണ് -ലിസി പറഞ്ഞു.
എട്ടുശതമാനം ബോണസും ഊക്കത്തുകയായി(അധികം തുക) 2000 രൂപയും നല്‍കാമെന്നായിരുന്നു കമ്പനി ഞങ്ങളോട് പറഞ്ഞത്. ഊക്കത്തുക രണ്ടുമാസം കഴിഞ്ഞാല്‍ കൂലിയില്‍നിന്ന് പിടിക്കുമെന്നും കമ്പനി അറിയിച്ചതോടെ ഞങ്ങള്‍ മാനസികമായി തകര്‍ന്നു. കിട്ടുന്നതു വാങ്ങി പിന്നീട് സമരംചെയ്യാമെന്നായിരുന്നു യൂനിയനുകളുടെ നിലപാട്. അതിനിടെ, ഞങ്ങളെ വീട്ടിലിരുത്തിച്ച് സി.ഐ.ടി.യു സമരംചെയ്തു. അതൊന്നും ഫലിച്ചില്ല. അതോടെ, സമരം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പെരിയപ്പാറയില്‍നിന്നുള്ള സ്ത്രീ തൊഴിലാളികളാണ് തുടക്കംകുറിച്ചത്. അത് പെട്ടെന്ന് പടര്‍ന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ പിന്നില്‍ ആരുമില്ല -ലിസി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.