ബാലികയെ ബലാത്സംഗംചെയ്ത പ്രതിക്ക് 40 വര്‍ഷം തടവും പിഴയും


കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 40 വര്‍ഷം തടവുംപിഴയും. കാരച്ചാല്‍ ബാബുവിനെയാണ് (22) കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ സംരക്ഷണനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം 10 വര്‍ഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്നപക്ഷം 40,000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.
2014 ഒക്ടോബര്‍ 10നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുവും ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയുമായ ബാലികയെ പ്രതി  ഒന്നരവര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗ ഇരയെ ഭാര്യയെപ്പോലെ സംരക്ഷിക്കാമെന്ന്  പ്രതി കോടതി മുമ്പാകെ ബോധിപ്പിച്ചെങ്കിലും അനുവദിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.