കൊച്ചിയില്‍ മാരത്തണ്‍ ചര്‍ച്ച; ഒടുവില്‍ മലമുകളില്‍ സന്തോഷം

കൊച്ചി: സമര പോരാട്ടങ്ങളില്‍ പുതുചരിത്രം പിറന്ന മൂന്നാറിലെ മലമുകളില്‍ സന്തോഷം വിതറിയ വാര്‍ത്ത വന്നത് കൊച്ചിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം.സമരത്തിന് പരിഹാരം കാണാന്‍ ഞായറാഴ്ച രാവിലെ 11.30 മുതലാണ് ഗെസ്റ്റ് ഹൗസില്‍ ചര്‍ച്ച ആരംഭിച്ചത്. തുടങ്ങും മുമ്പുതന്നെ പല ഘട്ടങ്ങളിലായാണ് ചര്‍ച്ച  നടക്കുകയെന്നും ഒരോഘട്ടം കഴിയുമ്പോള്‍ ചര്‍ച്ചവഴിമുട്ടിയെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങള്‍ നല്‍കരുതെന്നും തൊഴില്‍മന്ത്രി ഷിബു ബോബി ജോണും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും അഭ്യര്‍ഥിച്ചിരുന്നു. പ്രക്ഷുബ്ധാവസ്ഥയില്‍ മൂന്നാറില്‍ ഒരു തീപ്പൊരി മതി എല്ലാം കൈവിട്ടുപോകാന്‍.

തുടര്‍ന്ന്, ഓരോവട്ടം ചര്‍ച്ച പൂര്‍ത്തിയാകുമ്പോഴും സമ്മര്‍ദം വ്യക്തമായിരുന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ ഗെസ്റ്റ് ഹൗസിന് മുന്നില്‍ എത്താന്‍ തുടങ്ങിയതോടെ കൊച്ചിയും പിരിമുറുക്കത്തിലായി. ഈ സമയം മൂന്നാറിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അവിടെ എത്തി  തൊഴിലാളികള്‍ക്കൊപ്പം ഇരിപ്പുറപ്പിച്ചതായ വാര്‍ത്തകൂടി പരന്നതോടെ ഗെസ്റ്റ് ഹൗസിന് മുന്നില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. കമ്പനി മാനേജ്മെന്‍റുമായാണ് ആദ്യം ചര്‍ച്ച തുടങ്ങിയത്. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരും ഇടുക്കി കലക്ടറുമായിരുന്നു ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

സര്‍ക്കാര്‍ 20 ശതമാനം ബോണസ് പ്രഖ്യാപിച്ചാല്‍ അംഗീകരിക്കാമെന്നായിരുന്നു കമ്പനി പ്രതിനിധികളുടെ നിലപാട്. ജോയ്സ് ജോര്‍ജ് എം.പിയും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും മുഴുവന്‍ സമയവും ചര്‍ച്ചയില്‍ പങ്കാളികളായി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ അംഗീകൃത തൊഴിലാളി സംഘടനകളുമായായിരുന്നു പിന്നീട് ചര്‍ച്ച. അവസാനമായി സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുമായും ചര്‍ച്ചനടന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി  കൈക്കൊള്ളേണ്ട തീരുമാനം  ഉണ്ടെന്നും ചര്‍ച്ച അദ്ദേഹമത്തെിയശേഷം തുടരാമെന്നും അറിയിച്ചത്.

വൈകുന്നേരം 5.30ഓടെ ഗെസ്റ്റ്ഹൗസില്‍ എത്തിയ മുഖ്യമന്ത്രി ആദ്യം മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ മുറിയില്‍ ചര്‍ച്ച  നടത്തി. മന്ത്രി ഷിബു ബേബി ജോണ്‍, ജില്ലാ കലക്ടര്‍ എന്നിവരും ആ ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീടാണ് കമ്പനി മാനേജ്മെന്‍റ്, ട്രേഡ്യൂനിയന്‍ നേതാക്കള്‍, സമരക്കാരുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടന്നത്. ഇവരില്‍ സമരക്കാരുടെ പ്രതിനിധികള്‍ക്ക് പുറമെയുള്ളവരുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ഏകദേശ ധാരണയത്തെിയത്. അപ്പോള്‍ സമയം 7.30 കഴിഞ്ഞു. വീണ്ടും ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, കമ്പനി മാനേജ്മെന്‍റ് എന്നിവരുമായി ചര്‍ച്ചചെയ്ത ശേഷം സമരക്കാരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി 8.30ഓടെ കരാറില്‍ ഒപ്പിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.