തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് ^പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍വെച്ചു തന്നെ ജാമ്യം നല്‍കി വിട്ടയച്ച നടപടി സര്‍ക്കാരും ആര്‍.എസ്.എസും തമ്മിലുള്ള ഒത്തുകളിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരുവിന്‍്റെ പ്രതിമ തകര്‍ത്ത് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍.എസ്.എസ് ലക്ഷ്യം. ഇവര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി പത്തുമിനുട്ടുകൊണ്ട് ജാമ്യം നല്‍കി വിട്ടയക്കുകയാണുണ്ടായതെന്നും കോടിയേരി പ്രസ്താവനയില്‍ ആരോപിച്ചു.
കേരളത്തില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാനും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. കേരളത്തിന്‍റെ മഹത്തായ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന വിധം വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കേരളത്തെ വിട്ടുകൊടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് നേരത്തെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പിന്‍വലിച്ചിരുന്നു.എം.ജി. കോളേജില്‍ ആര്‍.എസ്.എസുകാര്‍ പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും പിന്‍വലിച്ചുകൊണ്ട് ആര്‍.എസ്.എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.