പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്ന് 20 ആനകളെ വേട്ടയാടി

കുമളി: ‘കാട്ടിലെ കൊമ്പന്‍െറ മുന്നില്‍ ഇരട്ടക്കുഴല്‍ തോക്കില്‍നിന്ന് വെടിപൊട്ടിയാല്‍ പിന്നെ കൊമ്പന്‍ ചലിക്കില്ല. ഒരു ശബ്ദവുമില്ലാതെ വീഴും. ചരിഞ്ഞ കൊമ്പന്‍െറ കൊമ്പ് കൈക്കലാക്കി ജഡം കാട്ടില്‍തന്നെ ഉപേക്ഷിക്കും’- എട്ടു വര്‍ഷത്തിലധികമായി ആനകളെ കൊന്നൊടുക്കി കൊമ്പുകള്‍ ശേഖരിച്ച സംഘത്തിലെ അംഗത്തിന്‍േറതാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പിടിയിലായ വേട്ടക്കാരില്‍ ഒരാള്‍ വനപാലകരോട് നടത്തിയ ഏറ്റുപറച്ചില്‍ ഞെട്ടിപ്പിക്കുന്നതാണ്.
തമിഴ്നാട്ടിലെ മേഘമല, വെള്ളിമല വഴി പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലും എത്തി ഇവര്‍ ആനകളെ വെടിവെച്ചു വീഴ്ത്തി കൊമ്പുകള്‍ ശേഖരിച്ചുകടത്തി. പെരിയാര്‍ വനമേഖലയില്‍നിന്ന് ആനക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിച്ച് തമിഴ്നാട് വനമേഖലയില്‍ എത്തിച്ചും വേട്ട നടത്തിയിരുന്നതായി ഇവര്‍ പറയുന്നു. അന്തര്‍സംസ്ഥാന ആനക്കൊമ്പ് മോഷണ സംഘത്തിലെ അംഗങ്ങളായ ഇടുക്കി മന്തിപ്പാറ സ്വദേശി ബാബു ജോസഫ്, തമിഴ്നാട് വരശനാട് സ്വദേശികളായ നാഗയ്യ, സിങ്കം, കുപേന്ദ്രന്‍ എന്നിവര്‍ രണ്ടു ദിവസം മുമ്പാണ് പെരിയാര്‍ കടുവാ സങ്കേതത്തിലെ വനപാലകരുടെ പിടിയിലായത്.
വേട്ടക്കാരില്‍ പ്രധാനിയായ കുപേന്ദ്രന്‍െറ വെളിപ്പെടുത്തലുകള്‍ വിനയാകുമെന്ന് വ്യക്തമായതോടെ പലതും മൊഴിയായി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിനുതന്നെ മാതൃകയെന്ന് വിശേഷിപ്പിക്കുന്ന പെരിയാര്‍ മോഡല്‍ സംരക്ഷണ പരിപാടി ഫലപ്രദമല്ളെന്ന് വ്യക്തമാക്കുന്നതായിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇരുപതിലധികം ആനകളെ വേട്ടയാടി കൊമ്പ് കടത്തിയതായി കുപേന്ദ്രന്‍ പറഞ്ഞു. തമിഴ്നാട്ടിലെ ചില വനപാലകരുടെ പിന്തുണയും ലഭിച്ചു. ഇടുക്കി കമ്പംമെട്ട്, മന്തിപ്പാറ പ്രദേശങ്ങളിലാണ് ഒറ്റക്കുഴല്‍, ഇരട്ടക്കുഴല്‍ തോക്കുകള്‍ വേട്ടക്കാര്‍ക്ക് നിര്‍മിച്ചുനല്‍കിയിരുന്നത്.വേട്ടക്കാരുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിനൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷം വന്യജീവി സങ്കേതത്തില്‍ തുടര്‍ന്നിരുന്ന കെടുകാര്യസ്ഥതയുടെ തെളിവ് കൂടിയാകുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.