ഹൃദയം മാറ്റിവെച്ച പൊടിമോന്‍ മരിച്ചു

കോട്ടയം: തുന്നിച്ചേര്‍ത്ത ജീവിതത്തിന് 19 ദിനത്തെ ആയുസ്സ് മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്‍ (50) മരിച്ചു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന പൊടിമോനെ രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനിരിക്കെയാണ് അപ്രതീക്ഷിത മരണമത്തെിയത്. ശസ്ത്രക്രിയക്കുശേഷം വൃക്ക, ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഞായറാഴ്ചയോടെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയായിരുന്നു.

എറണാകുളം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്‍െറ (40) ഹൃദയം സെപ്റ്റംബര്‍ 15നാണ്  മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം പൊടിമോനില്‍ തുന്നിച്ചേര്‍ത്തത്. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍നിന്ന് പുലര്‍ച്ചെ എത്തിച്ച ഹൃദയം രാവിലെ ഏഴിനായിരുന്നു  ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്. രാവിലെ ഒമ്പതോടെ പൊടിമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് നില മെച്ചപ്പെട്ട പൊടിമോന്‍ ചെറിയതോതില്‍ സംസാരിക്കാനും തുടങ്ങിയിരുന്നു. ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കിയിരുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിന് ഇതൊരു ചരിത്രനേട്ടമായിരുന്നു. ഇതിന് നേതൃത്വം കൊടുത്ത ഡോക്ടര്‍മാരെ തേടി നിരവധി അഭിനന്ദനങ്ങളും എത്തിയിരുന്നു. വര്‍ഷങ്ങളായി ശ്വാസംമുട്ടല്‍, കൈകാല്‍ തളര്‍ച്ച തുടങ്ങി വിവിധ രോഗത്തിന് അടിമപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊടിമോനെ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി-കാര്‍ഡിയോ തെറാപ്പി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെയാണ് രോഗം കണ്ടത്തെിയത്. ഹൃദയ ഭിത്തിയുടെ മസിലുകള്‍ക്ക് ബലക്ഷയം വന്നതുമൂലം 50 ശതമാനത്തിന് മുകളില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.

ഇതോടെയാണ് ഹൃദയം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെയണ് കൊച്ചിയില്‍നിന്ന് മസ്തിഷ്ക മരണം സംഭവിച്ച് വിനയകുമാറിന്‍െറ (40) ഹൃദയം എത്തുന്നത്. മേസ്തിരി പണിക്കാരനായിരുന്നു പൊടിമോന്‍. ഭാര്യ: ഓമന. മക്കള്‍: അജില്‍, അഖില്‍. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.