പത്തനംതിട്ട: സംസ്ഥാനത്ത് കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്തത് ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയില്‍. 275 കേസുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോട്ടയത്തുണ്ടായത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍െറയും ചൈല്‍ഡ്ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്‍െറയും ആഭിമുഖ്യത്തില്‍ പര്യടനം നടത്തുന്ന ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസിലാണ് സംസ്ഥാനത്തെ ബാലപീഡനങ്ങളുടെ കണക്കുകള്‍ വിവരിച്ചിട്ടുള്ളത്. 245 കേസുകളുമായി വയനാടും 238 കേസുകളുമായി കൊല്ലവും തൊട്ടുപിന്നാലെയുണ്ട്. തിരുവനന്തപുരത്ത് 161ഉം പത്തനംതിട്ടയില്‍ 144 ഉം ആലപ്പുഴയില്‍ 120ഉം ഇടുക്കിയില്‍ 142ഉം കേസുകളാണ് ഈ കാലയളവില്‍ ശാരീരിക ദുരുപയോഗത്തിന് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. 30 കേസുകള്‍ മാത്രമേ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ശൈശവ വിവാഹം മലപ്പുറത്തും പാലക്കാടുമാണ് കൂടുതല്‍. മലപ്പുറത്ത് 76ഉം പാലക്കാട് 45ഉം കേസുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. വയനാട് 36ഉം ഇടുക്കിയില്‍ 31ഉം തിരുവനന്തപുരത്ത് 15ഉം പത്തനംതിട്ടയിലും തൃശൂരും 14 വീതവും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലവേലയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കാസര്‍കോടാണ്; 52 എണ്ണം. 47 കേസുകള്‍ തിരുവനന്തപുരത്തും 44 എണ്ണം മലപ്പുറത്തും 39 കേസുകള്‍ പാലക്കാട്ടും 27 കേസുകള്‍ കൊച്ചിയിലും 14 എണ്ണം കോഴിക്കോട്, കോട്ടയം ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരു കേസ് പോലുമില്ല. ബാല ഭിക്ഷാടനം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് കണ്ണൂരാണ്. 61 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തുപുരത്ത് 29ഉം പത്തനംതിട്ടയില്‍ 22ഉം ആലപ്പുഴയില്‍ 16ഉം കൊച്ചയിലും തൃശൂരും 14 വീതവും കോഴിക്കോട്ടും വയനാടും 13 വീതവും കേസുകള്‍ ചൈന്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ 2014-15 വര്‍ഷത്തില്‍ 5558 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.