മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താല്‍- വെള്ളാപ്പള്ളി

ചേര്‍ത്തല: ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൂട്ടായ ആലോചനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞത്. അത് അവഗണനയല്ല. ഇതിനോട് മുഖ്യമന്ത്രി മാന്യമായാണ് പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു. പരിപാടി അലമ്പില്ലാതെ ഇരിക്കാനാണ് താന്‍ ഇതു ചെയ്തത്. പരിപാടിക്കിടെ എന്തെങ്കിലും അപശബ്ദം ഉയര്‍ന്നാല്‍ ആ സമ്മേളനം അലങ്കോലപ്പെടും. താന്‍ സമത്വമുന്നേറ്റ യാത്ര തുടങ്ങിയതില്‍ പിന്നെ കെ.പി.സി.സി നേതൃത്വമടക്കമുള്ളവരില്‍ നിന്നും തനിക്കെതിരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ വരുമായിരുന്നെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ പ്രതികരണമുണ്ടാവുമെന്ന തരത്തില്‍ തനിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇക്കാര്യം നേരിട്ട് മനസിലാക്കാന്‍ സാധിച്ചു. ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരു അപമാനം ഉണ്ടാകാന്‍ പാടില്ല. ഭംഗിയായി പരിപാടി നടക്കാനാണ് താനങ്ങനെ ചെയ്തത്. വലിയ രീതിയില്‍ ആളുകള്‍ പരിപാടിയിലേക്ക് തള്ളിക്കയറിയത് മാധ്യമങ്ങള്‍ കണ്ടതല്ളേ. കനത്ത സുരക്ഷ ഉണ്ടായിട്ടും പൊലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. യോഗം വളന്‍റിയര്‍മാരാണ് എല്ലാം നിയന്ത്രിച്ചത്. ഈ വിഷയത്തില്‍ തുടര്‍ന്നും വിവാദം ഉണ്ടാക്കരുതെന്നും ഇനിയും വെറേ നല്ല കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.