ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറെ വീണ്ടും മാറ്റി

കോഴിക്കോട്: വ്യവസായ യൂനിറ്റില്‍ ഓഹരി വാഗ്ദാനംചെയ്ത് കോടികളുടെ ഭൂമി തട്ടിയ കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കവെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് വീണ്ടും മാറ്റം. രണ്ടാഴ്ച മുമ്പ് മലപ്പുറം നാര്‍കോട്ടിക് സെല്ലിലേക്ക് മാറ്റപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ പി.ടി. ബാലനെയാണ് ആഭ്യന്തരമന്ത്രിയുടെ അറിവോടെ ഇപ്പോള്‍ കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. ആദ്യമാറ്റം വിവാദമായതോടെ ഉത്തരവ് പുന$പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം കോഴിക്കോട്ട് പറഞ്ഞിരുന്നു. ഭൂമി തട്ടിപ്പില്‍ ഒരു മുന്‍ ഇടത് മന്ത്രിയിലേക്കത്തെിയ അന്വേഷണം തടയുകയാണ് പുതിയമാറ്റത്തിന് പിന്നിലേയും ലക്ഷ്യമെന്ന് കരുതുന്നു. ഇപ്പോഴത്തെ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.സി. സജീവന് പകരം ചുമതല നല്‍കി. പി.ടി. ബാലന്‍ ബുധനാഴ്ച ക്രൈംബ്രാഞ്ചില്‍നിന്ന് വിടുന്നതോടെ സജീവന്‍ ചുമതലയേല്‍ക്കും.  ഭൂമി തട്ടിപ്പ് കേസിലെ പ്രതി ടി.പി. നൗഷാദ്, മുന്‍മന്ത്രിയുടെ ഓഫിസിലെ നിറസാന്നിധ്യമായിരുന്നെന്ന് ഡിവൈ.എസ്.പി ബാലന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്‍െറ അവസാനകാലത്ത് നിരവധി പേരെ കബളിപ്പിച്ച് നൗഷാദിന്‍െറ നേതൃത്വത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഖനന ലക്ഷ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തെി.
 പ്രതിയുടെ മന്ത്രിബന്ധം സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനിരിക്കെയാണ് ഒരു ലീഗ് മന്ത്രിയുടെ ഇടപെടലില്‍ ബാലനെ മാറ്റിയതെന്നറിയുന്നു. നൗഷാദില്‍നിന്ന് ബാലന്‍ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ഫ്ളോപ്പി, ലാപ്ടോപ് എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം ആഴ്ചകള്‍ക്കകം ലഭിക്കും. ഇവ പുറത്തുവന്നാല്‍ മന്ത്രിബന്ധമുള്‍പ്പെടുന്ന വിവരങ്ങള്‍ ഹൈകോടതിയില്‍ ഹാജരാക്കുമെന്ന ഭയമാണത്രെ ബാലന്‍െറ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. മലപ്പുറം നാര്‍കോട്ടിക് സെല്ലിലേക്കുള്ള ആദ്യമാറ്റം വിവാദമായതോടെ ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തിറങ്ങിയിരുന്നു.
മലപ്പുറമടക്കം സംസ്ഥാനത്തെ നാര്‍കോട്ടിക് സെല്ലുകള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് മാറ്റമെന്നായിരുന്നു വിശദീകരണം. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ടത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി തട്ടിപ്പിനിരയായവര്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി ബാലനെ മാറ്റിയത് പുന$പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനുശേഷമാണ് സ്പെഷല്‍ ബ്രാഞ്ചിലേക്ക് ബാലനെ മാറ്റിയത്. മന്ത്രിമാരുടെയും വി.ഐ.പികളുടെയും നഗരസന്ദര്‍ശനത്തിന്‍െറ മുന്നൊരുക്കം നടത്തുക, നഗരത്തില്‍ മാര്‍ച്ചോ സമരമോ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവയാണ് സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറുടെ പ്രധാനചുമതലകള്‍. കുറ്റാന്വേഷണത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച ബാലനെ മാറ്റിയതോടെ പരാതിക്കാര്‍ ആശങ്കയിലാണ്. അന്വേഷണം പൂര്‍ത്തിയാകുംവരെ ഓഫിസറെ മാറ്റരുതെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പരാതിക്കാര്‍ മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.