സി.ഇ.ടിയില്‍ വിദ്യാര്‍ഥിനിയുടെ മരണം: രണ്ടാമത്തെ ജീപ്പ് കണ്ടെടുത്തു

കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന രണ്ടാമത്തെ ജീപ്പ് പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം തൃപ്പാദപുരത്ത് നിന്നാണ് ജീപ്പ് കണ്ടെടുത്തത്. മറ്റൊരു ജീപ്പ് കാര്യവട്ടം കാമ്പസ് വളപ്പില്‍ നിന്ന് വ്യാഴാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ‘ചെകുത്താന്‍’ എന്ന പേരുള്ള ലോറി ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികളായ വിദ്യാര്‍ഥികള്‍ ഒളിവിലാണ്. ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് 12 പേരെ സസ്പെന്‍ഡ് ചെയ്തു. കോളജ് തലത്തില്‍ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ രൂപം നല്‍കിയ മൂന്നംഗ സമിതിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീകാര്യം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി തസ്നി വ്യാഴാഴ്ചയാണ് മരിച്ചത്. മലപ്പുറം വഴിക്കടവ് അങ്ങാടിക്കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്‍െറ മകളാണ് തസ്നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.