പത്മജയെ കണ്ട് ചെന്നിത്തലയുടെ കാര്‍ ബ്രേക്കിട്ടു; പിന്നെ വാഹനങ്ങളുടെ കൂട്ടയിടി

വാടാനപ്പള്ളി: പത്മജ വേണുഗോപാലിനെ കണ്ടപ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം കാര്‍ ബ്രേക്കിട്ടിതിനത്തെുടര്‍ന്ന് പിന്നിലെ പൊലീസ് വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത് എം.എല്‍.എമാരുടേതടക്കം അഞ്ച് കാറുകള്‍. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലബാര്‍ ഗോള്‍ഡ് ജ്വല്ലറി സെയില്‍സ്മാന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി പ്രേമന്‍ (38), ഡ്രൈവര്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 12.15ഓടെ ചേറ്റുവ പാലത്തിന് സമീപമാണ് അപകടം. തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ വീട് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു ആഭ്യന്തര മന്ത്രി. മന്ത്രിക്കൊപ്പം കാറില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എ, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, എം.പി. വിന്‍സെന്‍റ് എം.എല്‍.എ എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ കാറുകളാണ് പിന്നിലുണ്ടായിരുന്നത്. ദേശീയപാത 17ലൂടെ കടന്നുപോകുമ്പോള്‍ ചേറ്റുവ പാലത്തിനു സമീപം കാത്തുനില്‍ക്കുന്ന പത്മജയെയും അഡ്വ. വി. ബാലറാമിനെയും കണ്ട് ഉടന്‍ കാര്‍ നിര്‍ത്താന്‍ മന്ത്രി ഡ്രൈവറോട് ആവശ്യപ്പെട്ടു.
പെട്ടെന്ന് നിര്‍ത്തിയതോടെ പിറകില്‍ വന്ന പൊലീസ് വാഹനം മന്ത്രിയുടെ കാറിലിടിക്കാതിരിക്കാന്‍ ബ്രേക്കിട്ട് വലത്തോട് വെട്ടിച്ചു. ഇതോടെ, പിന്നിലുണ്ടായിരുന്ന അഞ്ച് കാറുകളും ഒന്നിനുപിറകില്‍ ഒന്നായി ഇടിക്കുകയായിരുന്നു. ഏറ്റവും പിറകിലായിരുന്നു മലബാര്‍ ജ്വല്ലറിയുടെ കാര്‍. മുന്‍വശവും പിന്‍വശവും തകര്‍ന്ന കാറുകള്‍ ചേറ്റുവ വിശ്രമകേന്ദ്രത്തിന് സമീപം ഒതുക്കി. പിന്നീട് മന്ത്രിയും എം.എല്‍.എമാരും നേതാക്കളും ചാവക്കാട്ടേക്ക് യാത്ര തുടര്‍ന്നു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലച്ച് തടിച്ചുകൂടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.