വി. സി ഇന്ന് സ്ഥാനമൊഴിയും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ ക്രമക്കേട് വ്യക്തമാക്കി വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കുറിപ്പ്. പ്യൂണ്‍-വാച്ച്മാന്‍ റാങ്ക്ലിസ്റ്റിനൊപ്പമാണ് വി.സിയുടെ വിശദമായ കുറിപ്പുകൂടി ഉള്‍പ്പെടുത്തിയത്. ആക്ടിങ് വി.സിയായി ചൊവ്വാഴ്ച ഉച്ചക്കുശേഷം ചുമതലയേല്‍ക്കുന്ന കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഖാദര്‍ മങ്ങാടിന് കുറിപ്പ് കൈമാറും. ഇന്‍റര്‍വ്യൂവില്‍ ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് റാങ്ക്പട്ടികയില്‍ ഒപ്പിടാതെ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ചൊവ്വാഴ്ചയാണ് ഡോ. എം. അബ്ദുസ്സലാം വി.സി സ്ഥാനത്തുനിന്ന് ഒഴിയുന്നത്.

നൂറുകണക്കിന് വരുന്ന ഉദ്യോഗാര്‍ഥികളെക്കൂടി കാര്യം ധരിപ്പിക്കുകയാണ് വി.സിയുടെ ലക്ഷ്യം. അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ വന്‍ തിരിമറി നടന്നുവെന്ന് ‘മാധ്യമ’ത്തോടാണ് വി.സി വെളിപ്പെടുത്തിയത്. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ സിന്‍ഡിക്കേറ്റംഗങ്ങളെ ഉദ്ദേശിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.സിയുടെ വിവാദ വെളിപ്പെടുത്തല്‍. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് അഞ്ചും ആറും, കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് 20 വരെയും മാര്‍ക്കും ഇന്‍റര്‍വ്യൂവില്‍ കൊടുത്തുവെന്നാണ് വി.സി തുറന്നുപറഞ്ഞത്.ഇക്കാര്യം ചാന്‍സലറായ ഗവര്‍ണറെയും വി.സി നേരിട്ട് അറിയിച്ചു.

ഇതിനു പിന്നാലെയാണ് അടുത്ത വി.സിമാര്‍ക്കുംകൂടി ബാധകമാവുന്ന തരത്തില്‍ കുറിപ്പും തയാറാക്കിയത്. അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമനം ഇതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. നിയമനാധികാരിതന്നെ ക്രമക്കേട് സമ്മതിക്കുന്നതിനാല്‍ നിയമനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.