എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് ഇന്ന്

കൊല്ലം: എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ ഞായറാഴ്ച കൊല്ലത്തുചേരുന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുക്കും.  ബി.ജെ.പി ബന്ധത്തിന്‍െറ പേരില്‍ സി.പി.എമ്മിന്‍േറതടക്കം ശക്തമായി എതിര്‍പ്പു നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന പാനലിന് എതിരെ ചെറുന്നിയൂര്‍ ജയപ്രകാശ് പ്രസിഡന്‍റായി എതിര്‍ പാനല്‍ രംഗത്തുണ്ടെങ്കിലും ഇരുപക്ഷവും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. 1996 മുതല്‍  ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ വീണ്ടും മത്സര രംഗത്തുണ്ട്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോ.എം.എന്‍. സോമനും വൈസ് പ്രസിഡന്‍റായി തുഷാര്‍ വെള്ളാപ്പള്ളിയും ദേവസ്വം സെക്രട്ടറിയായി അരയക്കണ്ടി സന്തോഷും മത്സരിക്കുന്നു. ഇതില്‍ തുഷാറിന് എതിരില്ല. മറുഭാഗത്ത് ചെറുന്നിയൂര്‍ ജയപ്രകാശിന ്പുറമെ ജനറല്‍ സെക്രട്ടറിയായി ഷാജി നെട്ടൂരാനും ദേവസ്വം സെക്രട്ടറിയായി എന്‍. ധനേശനും മത്സരിക്കുന്നു. കൊല്ലം എസ്.എന്‍ കോളജില്‍ രാവിലെ പത്തിനാണ് പൊതുയോഗം ആരംഭിക്കുന്നത്. 11മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണും. 10, 428 വോട്ടര്‍മാരാണുള്ളത്.

പൊതുയോഗവും വോട്ടെടുപ്പും നടക്കുന്ന കൊല്ലം എസ്.എന്‍ കോളജില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അകത്തു നടക്കുന്നത് പുറത്തു കാണാതിരിക്കാന്‍ ടിന്‍ ഷീറ്റുകള്‍ ഉപയോഗിച്ചു ചുറ്റും മറച്ചു. കോളജ് പരിസരത്തു വെള്ളാപ്പള്ളി പാനലിന്‍െറ ബോര്‍ഡുകളും പോസ്റ്ററുകളും മാത്രമാണുള്ളത്. അതേസമയം, കഴിഞ്ഞ തവണ വെള്ളാപ്പള്ളിക്കെതിരെ മത്സരിച്ച ഗോകുലം ഗോപാലന്‍െറ നേതൃത്വത്തിലുള്ള ധര്‍മവേദി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മത്സരിച്ചവരെ അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണിത്.

എന്നാല്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍െറ നേതൃത്വത്തിലെ സംഘം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുണ്ട്. ബി.ജെ.പി ബന്ധത്തിന്‍െറ പേരില്‍ ശിവഗിരി മഠവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചെറുന്നിയൂര്‍ ജയപ്രകാശ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രിയ പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി സംഖ്യമാകാനും തുഷാറിനെ രാജ്യസഭയില്‍ എത്തിച്ചു മന്ത്രിയാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ ഭരണസമിതിയോടുള്ള പ്രതിഷേധം അറിയിക്കാനാണ് മത്സരിക്കുന്നത്. അട്ടിമറിക്ക് സാധ്യതയില്ളെന്ന് അറിയാമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.