കൊച്ചി: യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. അവസാന വര്‍ഷത്തില്‍ ബഹുദൂരം മുന്നേറാനുണ്ടെന്ന തിരിച്ചറിവ് സര്‍ക്കാറിനും അതിന്‍െറ രാഷ്ട്രീയ നേതൃത്വത്തിനും ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൊച്ചിയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതെന്ന് നേതാക്കള്‍ വിശദീകരിച്ചു.
വികസന സ്വപ്നം സാക്ഷാത്കരിക്കുകയും ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്ക് തുല്യതയില്ലാത്ത പ്രവര്‍ത്തനം നടത്തുകയും ചെയ്ത സര്‍ക്കാറാണ് ഇപ്പോഴത്തേതെന്നും എന്നാല്‍, ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നകാര്യം മറക്കരുതെന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. പ്രവര്‍ത്തന നേട്ടം ജനങ്ങളിലത്തെിക്കാനും ജനപങ്കാളിത്ത ഭരണനിര്‍വഹണത്തിനും മറ്റൊരു കേരള മാതൃക ഉയര്‍ത്തിക്കൊണ്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സംസ്ഥാനതലത്തില്‍ അഞ്ചംഗ പാര്‍ലമെന്‍ററി സമിതിക്ക് രൂപം നല്‍കി. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.അഹമ്മദ് എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അംഗങ്ങള്‍. ഇതുകൂടാതെ, ജില്ലാതലങ്ങളിലും സമാനതലത്തിലുള്ള പാര്‍ലമെന്‍ററി സമിതികള്‍ രൂപവത്കരിച്ചു.
നിയോജക മണ്ഡലം തലങ്ങളിലും പ്രത്യേക സമിതികള്‍ ഉണ്ടാക്കും. ഇതിന്, ആഗസ്റ്റ് 15ന് മുമ്പ് ജില്ലാതലങ്ങളില്‍ പ്രത്യേക യോഗം ചേരും. ‘സമഗ്രവികസനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും തെരഞ്ഞെടുപ്പില്‍ ലീഗ് ജനങ്ങളെ സമീപിക്കുക. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സമാന മനസ്കരായ ഏത് ജനവിഭാഗത്തോടും സഹകരിക്കാനും യോഗം തീരുമാനിച്ചു.
കേരളീയര്‍ക്കിടയില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള സാമുദായിക സംഘടനാ നേതാക്കളുടെ ശ്രമം ഗൗരവത്തോടെ കാണണം. വന്‍കിട രാജ്യങ്ങളുടെ വിപണിയായി ഇന്ത്യയെ മാറ്റിയെന്നതാണ് മോദിയുടെ ഒരുവര്‍ഷത്തെ ഭരണനേട്ടം.
വാര്‍ത്താ സമ്മേളനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹ്മദ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ലീഗ് മുന്നോട്ടുപോകുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളെ തടയിട്ട് ^ശിഹാബ് തങ്ങള്‍
കൊച്ചി: തീവ്രവാദ^ഭീകരവാദ പ്രസ്ഥാനങ്ങളെ തടയിട്ടാണ് മുസ്ലിം ലീഗ് മുന്നോട്ടുപോകുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഹമ്മദലി ശിഹാബ് തങ്ങള്‍ മതമൈത്രിയുടെ ഏറ്റവും വലിയ പ്രതീകമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ലീഗ് ആരുടെയും തല്ലുകൊള്ളാന്‍ തലകുനിച്ച് കാണിക്കാറില്ളെന്ന് തുടര്‍ന്ന് സംസാരിച്ച ദേശീയപ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, ‘മലയാള മനോരമ’ മാനേജിങ് എഡിറ്റര്‍ ഫിലിപ് മാത്യു, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ‘ദി ഹിന്ദു’ പൊളിറ്റിക്കല്‍ എഡിറ്റര്‍ വര്‍ഗീസ് കെ. ജോര്‍ജ്, അബ്ദുല്‍ സമദ് സമദാനി, ബഷീറലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.കെ.കെ. ബാവ, ടി.എ. അഹമ്മദ് കബീര്‍, പി.വി. അബ്ദുല്‍ വഹാബ്, പാര്‍ട്ടി എം.എല്‍.എമാര്‍, സംസ്ഥാന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിമാരായ ടി.എം. സലീം സ്വാഗതവും കെ.എസ്. ഹംസ നന്ദിയും ചടങ്ങില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.