വാടകക്കാരെ ഒഴിപ്പിക്കാനുള്ള വഖഫ് ബോര്‍ഡ് അധികാരം എടുത്തുകളയണം -വ്യാപാരികള്‍


പാലക്കാട്: വാടകക്കാരെ ഒഴിപ്പിക്കാനുള്ള വഖഫ് ബോര്‍ഡ് അധികാരം എടുത്തുകളയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസറുദ്ദീനും ജന. സെക്രട്ടറി ജോബി വി. ചുങ്കത്തും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡുകളുടെ അനിയന്ത്രിത അധികാരംമൂലം വഖഫ് ഭൂമിയിലുള്ള കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ഏതുസമയവും ഒഴിയേണ്ട സ്ഥിതിയാണ്. ഇതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ഏകോപന സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യങ്ങള്‍ നേരിട്ടുബോധിപ്പിക്കാന്‍ പ്രധാനമന്ത്രി തങ്ങള്‍ക്ക് സമയമനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും വ്യാപാരമന്ത്രാലയം സ്ഥാപിക്കണം. രാജ്യസഭയില്‍ വ്യാപാരികള്‍ക്ക് നോമിനേറ്റഡ് അംഗത്തെ അനുവദിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒരു വ്യാപാരത്തിന് ഒരു ലൈസന്‍സ് എന്നു വ്യവസ്ഥ കൊണ്ടുവരണം. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാരികള്‍ക്ക് ദ്രോഹകരമാണ്. 2016ല്‍ കേന്ദ്രം ജി.എസ്.ടി കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കെ ഇതിനുപരിയായി അധികനികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ നീക്കം തടയണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു. പച്ചക്കറി പരിശോധനയുടെ പേരില്‍ ലോഡുകള്‍ അനാവശ്യമായി അതിര്‍ത്തിയില്‍ തടയാനുള്ള തീരുമാനം ഉപേക്ഷിക്കണം.
വാറ്റ് നിയമവും ഓഡിറ്റിങ്ങും നിലവിലിരിക്കെ ഉദ്യോഗസ്ഥര്‍ നടത്തുന്ന കട പരിശോധന നിയമവിരുദ്ധമാണെന്നും അക്രമം കാണിച്ചാല്‍ കൈകാര്യം ചെയ്യുമെന്നും ടി. നസറുദ്ദീന്‍ പറഞ്ഞു. ഒരു പാര്‍ട്ടിക്കും വിധേയമായി പ്രവര്‍ത്തിക്കുന്നത് സംഘടനയുടെ രീതിയല്ളെന്നും കേന്ദ്രത്തില്‍ ബി.ജെ.പി ആയതുകൊണ്ട് അവരോട് ചോദിക്കുന്നു എന്നേയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി നസറുദ്ദീന്‍ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.