പുളിക്കല്‍ എബിലിറ്റി കാമ്പസില്‍ ജുമുഅ ഖുത്തുബ ആംഗ്യഭാഷയില്‍

പുളിക്കല്‍/മലപ്പുറം: ശബ്ദമില്ലാത്തവരുടെ ലോകത്ത് ദിവ്യ വെളിച്ചമേകാന്‍ ആംഗ്യത്തോടെ ജുമുഅ ഖുത്തുബ വിവര്‍ത്തനം ചെയ്ത് നല്‍കി രാജ്യത്ത് തന്നെ ആദ്യത്തെ പള്ളിക്ക് പുളിക്കലില്‍ തുടക്കമായി. വലിയപറമ്പ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബ്ള്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി കാമ്പസിലാണ് ജുമുഅത്ത് പള്ളി വേറിട്ട അനുഭവമാകുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും നിരവധി പഠന പരിശീലന പരിപാടികളും കോഴ്സുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തിന്‍െറ കാമ്പസിലാണ് പള്ളി. ജുമുഅക്ക് ബധിരരായ നിരവധി ഭിന്നശേഷിക്കാര്‍ എത്തി. താല്‍ക്കാലികമായി നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് അഖിലേന്ത്യാ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി നിര്‍വഹിച്ചു. പി.എന്‍. ബഷീര്‍ അഹമ്മദ് വിവര്‍ത്തനം നടത്തി.
യോഗങ്ങള്‍, സമ്മേളനങ്ങള്‍, പരിശീലന ക്ളാസുകള്‍ എന്നിവയില്‍ ബധിരര്‍ക്കായി ആംഗ്യഭാഷയിലുള്ള വിവര്‍ത്തനം ഉണ്ടാകാറുണ്ടെങ്കിലും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ഥനയിലും ഖുതുബയിലും ഇത് പതിവില്ല. കേള്‍വി ശേഷിയില്ലാത്തവര്‍ മാതൃഭാഷയിലെ ഖുത്തുബ മനസ്സിലാക്കാതെ വെറും കാഴ്ചക്കാരായി നമസ്കാരശേഷം പുറത്തുപോകാറാണ് പതിവ്.
എന്നാല്‍, എല്ലാ വെള്ളിയാഴ്ചകളിലും ആംഗ്യഭാഷ വിവര്‍ത്തനത്തിന് പള്ളിയില്‍ മിമ്പറിനോട് ചേര്‍ന്ന് പ്രത്യേക സംവിധാനമൊരുക്കി ഇന്ത്യയില്‍ തന്നെ ആദ്യത്തെ പള്ളിയാണ് എബിലിറ്റി കാമ്പസില്‍ തുറന്നത്.
ജുമുഅ നമസ്കാരശേഷം നടന്ന സെഷനില്‍ എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാപ്റ്റര്‍ പ്രതിനിധി ഹുസൈന്‍ അല്‍മുഫ്ത, മുസ്തഫ മദനി, സലീം കോനാരി, വി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.