കോഴിക്കോട്: മാതൃ സഹോദരിയുടെ മകളായ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ നിലയിൽ. ചെലവൂർ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴിയിൽ നിസാറിന്റെയും റംസീനയുടെയും മകൾ നസ്രീനയെയാണ് (15) തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. റംസീനയുടെ സഹോദരിയുടെ മകൻ അദിനാനെ (20) സമീപത്തെ മുറിയിൽ മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച് നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി.
ചൊവ്വാഴ്ച അർധരാത്രി 12.30 നും പുലർച്ച 4.50നും ഇടയിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി ഏഴരയോടെ വീടിന്റെ ബാത്ത് റൂം ഭാഗത്ത് എത്തിയ പ്രതി സി.സി.ടി.വി കാമറ തിരിച്ചുവെച്ച് പിൻഭാഗത്തുകൂടി വീടിന്റെ അകത്തു കയറി ഒളിച്ചിരുന്നു. പിന്നീട് പെൺകുട്ടിയെ വകവരുത്തിയശേഷം വല്യുമ്മ സഫിയയുടെ മുറിയിലെ അലമാരക്കടുത്തെത്തിയപ്പോൾ ശബ്ദംകേട്ട് അവർ ഉണർന്നു. തുടർന്ന് പ്രതി മുകൾ നിലയിലെ മുറിയിലേക്കോടി. സഫിയ ബന്ധുക്കളെ വിവരമറിയിച്ചു. ഇവരെത്തി നസ്രീനയുടെ മുറി പരിശോധിച്ചപ്പോൾ നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കൈകളിലും കാലുകളിലും ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. സമീപമുറിയിൽ ഒരാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഇവർ മുറി പുറത്തുനിന്നും പൂട്ടി നസ്രീനയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് അദിനാനെ മരിച്ചനിലയിൽ കണ്ടത്.
ഏറെക്കാലം ഈ വീട്ടിലായിരുന്നു അദിനാൻ താമസിച്ചിരുന്നത്. നാലു മാസം മുമ്പ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വരരുതെന്നുപറഞ്ഞ് അദിനാനെ വീട്ടുകാർ താക്കീത് ചെയ്തിരുന്നു. അദിനാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി കണ്ടുപിടിച്ച വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു നസ്രീന. വിദേശത്തുള്ള പിതാവ് നിസാർ ബുധനാഴ്ച രാവിലെ എത്തിയശേഷം നസ്രീനയുടെ മൃതദേഹം ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.