17 കാരിയായ ദലിത് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ 17 കാരൻ അടക്കം 3 പേർ അറസ്റ്റിൽ

നെടുങ്കണ്ടം: 17കാരിയായ പെൺസുഹൃത്തിനെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ 17കാരൻ അടക്കം മൂന്ന് യുവാക്കളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കോമ്പയാർ മുരുകൻപാറ സ്വദേശികളായ ഈട്ടിക്കാലായിൽ ആഷിക് (23),കുഴിവേലിൽ അനേഷ് (21)എന്നിവരോടൊപ്പം പ്രായപൂർത്തിയാകാത്ത യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള വിജനമായ സ്ഥലത്തെത്തിയ സംഘം മദ്യപിക്കുകയും പെൺകുട്ടിയെ പ്രണയം നടിച്ച് പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. കുട്ടിയുടെ ആൺസുഹൃത്തായ ആഷിക് അനേഷിന്റെ ഫോണിൽ നിന്നായിരുന്നു പെൺകുട്ടിയെ വിളിച്ചത്.

തുടർന്ന് പെൺകുട്ടിക്ക് കൂടിയ അളവിൽ മദ്യം നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത യുവാവും അനേഷും വീട്ടിലേക്ക് മടങ്ങി.

സുഹൃത്തുക്കൾ പോയതിനുശേഷം ആഷിഖ് ബോധരഹിതയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തു. ഏറെ വൈകിയും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു.

പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കാളിലെ നമ്പറിലേക്ക് സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷിക്കിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷിഖിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു. ഇതിനുശേഷം ഫോൺ കട്ട് ചെയ്ത് ഈ സുഹൃത്ത് ആഷിഖിനെ ഫോണിൽ ബന്ധപ്പെട്ടു. പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണെന്നുമായിരുന്നു ആഷിക് സുഹൃത്തിനോട് പറഞ്ഞത്. സഹായിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുഹൃത്ത് മറ്റൊരാളെയും കൂട്ടി സ്ഥലത്തെത്തിയ ശേഷം പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീടിനു മുന്നിലെത്തിക്കുകയും വീട്ടുകാരെ വിവരമറിയിച്ച് മടങ്ങുകയുമായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത് തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മദ്യലഹരിയിൽ ബോധരഹിതയായ പെൺകുട്ടി അപകട നില തരണം ചെയ്‌തെങ്കിലും ഇടുക്കി മെഡിക്കൽകോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രതിപട്ടികയിലുള്ള 17 കാരൻ മുമ്പ് പോക്‌സോ കേസിലും കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിന് ശേഷം നാടുവിടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പിടികൂടിയത്. ബലാൽസംഗം പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ, പട്ടികജാതി പട്ടികവർക്ക പീഡന നിരോധന നിയമം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ആഷികിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകിയത് അടക്കമുള്ള വകുപ്പുകൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. വിശദമായ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ് മോൻ പറഞ്ഞു.

ഡി.സി.ആർ.ബി ഡി.വൈ.എസ്.പി.കെ.ആർ.ബിജുമോൻ, കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്‌മോൻ, നെടുങ്കണ്ടം സി.ഐ. ജർളിൻ സ്‌ക്കറിയ, എസ്.ഐ. ബിനോയി എബ്രഹാം, എ.എസ്.ഐ ഹരി, സി.പി.ഒ മാരായ വിഷ്ണു, ജോബി തോമസ്, അജോ, ശരത്, ബിനു, രഞ്ജിത്, സാഗർ, അനൂപ്, സതീഷ്, ആതിര എന്നിവർ ചേർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - 17 year old raped in Idukki; 3 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.