തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിർദേശം മറികടക്കാൻ സംസ്ഥാന നീക്കം. സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ മോട്ടോർവാഹന വാഹനവകുപ്പ് തീരുമാനിച്ചു. കാലാവധി കഴിയുന്ന സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാഹൻ സോഫ്റ്റ് വെയർ റദ്ദാക്കാറുണ്ട്. ഇത് ഒഴിവാക്കാൻ സോഫ്റ്റ് വെയറിൽ സർക്കാർ വക എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മാറ്റി മറ്റു വിഭാഗം എന്നാക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം.
മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് 15 വർഷം കഴിഞ്ഞ സർക്കാർ പൊതുമേഖല വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രം തീരുമാനിച്ചത്. വാഹൻ സോഫ്റ്റ് വെയർ പ്രകാരം 5500 സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദായിരുന്നു. ഈ വാഹനങ്ങൾ അഞ്ചു വർഷം കൂടി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സോഫ്റ്റ് വെയറിൽ ഇവയുടെ രജിസ്ട്രേഷൻ പുതുക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. തുടർന്ന് കാലവധി കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തി പുതുക്കിനൽകാൻ പ്രത്യേകാനുമതി നൽകി.
വാഹന രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫിസുകളിൽ വകുപ്പ് മേധാവികൾ അപേക്ഷ നൽകണം. സ്റ്റേറ്റ് ഇൻഷുറൻസിനോട് ഇൻഷുറൻസ് നൽകാനും സർക്കാർ നിർദേശിച്ചു. സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ ആയിരത്തിലധികം കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ട്. രണ്ടുവർഷത്തിലധികമായി ഉപയോഗിക്കാത്ത വാഹനങ്ങളും നാശത്തിന്റെ വക്കിലാണ്. ഇവ നന്നാക്കിയെടുക്കുക ഭാരിച്ച ചെലവാണ്. അറ്റകുറ്റപ്പണിക്കുള്ള തുക നിശ്ചയിച്ച് നടപടിക്രമങ്ങൾ നടന്നുവരികയാണ്. പഴയ വാഹനങ്ങൾ ഉപേക്ഷിച്ചതിനുള്ള കേന്ദ്ര സഹായധനമായ 100 കോടി സംസ്ഥാനം വാങ്ങിയിരുന്നു. ഇതിനുശേഷമാണ് പഴയവാഹനങ്ങൾ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര സർക്കാറിന്റെ മൊബൈൽ ആപ്പായ എം-പരിവാഹൻ ഇടക്കിടെ പണിമുടക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പരിശോധന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ട വാഹനത്തിന്റെ വിവരങ്ങൾ കാണിക്കാൻ സാധിക്കുന്നില്ലെന്നും പലരും പരാതിയിൽ പറയുന്നു. എം-പരിവാഹൻ മൊബൈൽ ആപ്പ് തുറക്കാൻ സാധിക്കാതെ വരുകയും മൂന്ന് പ്രവിശ്യം തുറക്കാൻ ശ്രമിക്കുമ്പോൾ പിന്നീട് സാധികാതെ വരുകയും ചെയ്യുന്നു. ഇത് ആദ്യമായല്ലെന്നും മുമ്പും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പെട്ടെന്ന് പരിഹരിക്കാറുണ്ട്. എന്നാൽ ഇത് കുറച്ച് ദിവസമായി തുടരുകയാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.