ഡമസ്കസ്: ലോകമെങ്ങും തരംഗമായി മാറിയ പോക്കിമോന്‍ ഗോയെ ആഭ്യന്തരയുദ്ധത്തില്‍നിന്ന് സിറിയയെ രക്ഷിക്കാനുള്ള അതിജീവനമാര്‍ഗമാക്കി മാറ്റിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പോകിമോനോട് സിറിയയിലേക്കു വരാന്‍ അഭ്യര്‍ഥിക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പോസ്റ്റുകളിലുള്ളത്. ‘അലപ്പോയിലെ കഫ്ര്‍ നബാലിലാണ് ഞാന്‍ ജീവിക്കുന്നത്. ഇവിടെ വന്ന് എന്നെ രക്ഷിക്കൂ’ ചില ചിത്രങ്ങള്‍ക്കു താഴെ അറബിയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി ഇവിടെ യുദ്ധമാണ്. സിറിയയുടെ കാര്യം ഒരിക്കലും മറക്കരുതെന്നും പോക്കിമോനോട് കുട്ടി അപേക്ഷിക്കുന്നുണ്ട്. ‘ഇദ്ലിബിലാണ് ഞാന്‍. പോക്കിമോന്‍ ഇവിടെ വന്ന് എന്നെ രക്ഷിക്കണം’ എന്നു തുടങ്ങുന്നതാണ് മറ്റൊരു പോസ്റ്റ്. സിറിയന്‍ റെവലൂഷനറി ഫോഴ്സാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ലോകത്തിന്ന് എല്ലാവരും തിരയുന്നത് പോക്കിമോന്‍ ഗോയാണ്. എന്നാല്‍, സിറിയന്‍ ജനത അന്വേഷിക്കുന്നത് ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ്. പോക്കിമോന്‍ ലോകമെങ്ങും തരംഗമായി മാറിയതോടെയാണ് ബോംബുകളുടെ ഇടയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയുടെ ദൈന്യത പുറംലോകത്തെ അറിയിക്കാന്‍ ഇങ്ങനെയൊരു വഴി തെരഞ്ഞെടുത്തതെന്ന് സംഘം പറയുന്നു. 21,500 തവണ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ പോക്കിമോന്‍െറ ചിത്രങ്ങളുമായി നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ അപേക്ഷ പതിയുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.