മോഡല്‍ ഖന്‍ദീല്‍ ബലോചിന്‍റെ മരണം: സഹോദരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: വിവാദ പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ സഹോദരന്‍ വസീം അസീം അറസ്റ്റില്‍. ബലോചിന്‍്റെ ആറു സഹോദരന്‍മാരില്‍ ഇളയവനായ വസീം  മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.

ശനിയാഴ്ച രാവിലെ മുള്‍ട്ടാനിലായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ബലോചിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാന കൊലയായിരുന്നുവെന്ന് പൊലീസ് വക്താവ് നബില ഗസന്‍ഫര്‍ അറിയിച്ചു.

ശ്വാസംമുട്ടിക്കുന്നതിന് മുമ്പ് ബലോചിന് വിഷപദാര്‍ഥം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് സര്‍ജന്‍ ഡോ. മുഷ്താഖ് അഹമ്മദ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൗസിയ അസീം എന്നായിരുന്നു ബലോചിന്‍െറ യഥാര്‍ഥ പേര്. 26കാരിയായ ഇവര്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് പ്രസിദ്ധയായത്.
സോഷ്യല്‍ മീഡിയകളില്‍  ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ സഹോദരന്‍ താക്കീത് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മോഡലിങ്ങില്‍നിന്ന് പിന്മാറി സാധാരണ ജീവിതം നയിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ബലോച് ആഭ്യന്തരമന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം കണക്കിലെടുക്കാത്തതിനെ തുടര്‍ന്ന് വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആലോചനയിലായിരുന്നു ഇവര്‍.
ഇന്ത്യയില്‍ വെച്ച് നടന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ വിരാട് കോഹ്ലിയോടുള്ള പ്രണയം സോഷ്യല്‍ മീഡിയ വഴി തുറന്നുകാട്ടി ഇന്ത്യന്‍ മീഡിയയിലും ബലോച് ഇടംപിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫേസ്ബുക് വഴി ഭീഷണി സന്ദേശമയച്ചും ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
മതപണ്ഡിതനായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ബലോച് പോസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ പദവികളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ആര്യന്‍ഖാന്‍ എന്ന പോപ്പ് ഗായകന്‍െറ ബാന്‍ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ഖന്‍ദീല്‍ പ്രശസ്തയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.