ട്രെയിനില്‍നിന്ന് പിടികൂടിയ ഭീകരന് ഐ.എസുമായും ജെ.എം.ബിയുമായും ബന്ധം

കൊല്‍ക്കത്ത:  വിശ്വഭാരതി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍നിന്ന് പിടികൂടിയ ഭീകരന് ഐ.എസുമായും ജമാഅത്തുല്‍ മുജാഹിദീനുമായും (ജെ.എം.ബി) അടുത്ത ബന്ധമുണ്ടെന്ന് കണ്ടത്തെിയതായി സി.ഐ.ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബീര്‍ബം ജില്ലക്കാരനായ മൊസീറുദ്ദീന്‍ എന്ന മോസി എന്ന മജ്നുവിനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട്  ബുര്‍ദ്വാന്‍ റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും ചേര്‍ന്ന് ട്രെയിനില്‍വെച്ച് അറസ്റ്റ് ചെയ്തത്.  

ഇയാളില്‍നിന്ന് മൂര്‍ച്ചയേറിയ ആയുധവും എയര്‍ഗണ്ണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റ് (സി.ഐ.ഡി), ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി നടത്തിയ ചോദ്യംചെയ്യലിലാണ് ഐ.എസിന്‍െറ ഉയര്‍ന്ന നേതാക്കളുമായും ജെ.എം.ബിയുമായും ബന്ധപ്പെട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചത്. ഇ-മെയില്‍ വഴിയും സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും മറ്റുമാണ് ഇയാള്‍ ഐ.എസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നത്.  
2014ല്‍ കാഗ്രഗാര്‍ഹ് ഇരട്ട സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അംജദ് ശൈഖുമായി ബന്ധപ്പെട്ടിരുന്നതായും ചോദ്യംചെയ്യലിനിടെ മൊസീറുദ്ദീന്‍ സമ്മതിച്ചിട്ടുണ്ട്. ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.

കുറച്ചുകാലം തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ താമസിച്ചിരുന്ന ഇയാളെ സി.ഐ.ഡി നിരീക്ഷിച്ചുവരുകയായിരുന്നു.  ചൊവ്വാഴ്ച ഇയാള്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ.ഡി പിന്തുടര്‍ന്നു. തുടര്‍ന്ന് ഹൗറ സ്റ്റേഷനിലിറങ്ങിയ മൊസീറുദ്ദീന്‍ എസ്പ്ളാനേഡിലേക്ക് പോയി, അവിടെനിന്ന് മൂര്‍ച്ചയേറിയ ആയുധം വാങ്ങിയശേഷം തിരിച്ച് ഹൗറ സ്റ്റേഷനിലത്തെി.
ഇവിടെനിന്ന് വിശ്വഭാരതി ഫാസ്റ്റ് പാസഞ്ചര്‍  ട്രെയിനില്‍ കയറിയ ഉടനെയാണ് റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ സംസ്ഥാന പൊലീസ് സംഘം മൊസീറുദ്ദീനെ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.