കമ്പാല: ഉഗാണ്ടയിലെ കിബാലെ നാഷണൽ പാർക്കിൽ ഒരൊറ്റ സമൂഹമായി കഴിഞ്ഞിരുന്ന ചിമ്പാൻസികൾക്കിടയിൽ വംശീയ ചേരിതിരിവും ആഭ്യന്തര യുദ്ധവും രൂക്ഷമാകുന്നു. വർഷങ്ങളായി ഐക്യത്തോടെ കഴിഞ്ഞിരുന്ന ഇവ ഇപ്പോൾ 'വെസ്റ്റേൺ', 'സെൻട്രൽ' എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയാണെന്ന് ഗവേഷകർ വെളിപ്പെടുത്തി. 2015ൽ ആരംഭിച്ച നിസ്സാരമായ തർക്കങ്ങളാണ് വർഷങ്ങൾ പിന്നിട്ടപ്പോൾ ക്രൂരമായ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.
സാധാരണഗതിയിൽ വഴക്കിന് ശേഷം വേഗത്തിൽ ഇണങ്ങാറുള്ള ചിമ്പാൻസികൾ, 2015ലെ തർക്കത്തിന് ശേഷം ആറാഴ്ചയോളം പരസ്പരം അകന്നുനിൽക്കുകയും പിന്നീട് കണ്ടുമുട്ടിയപ്പോൾ കൂടുതൽ അക്രമാസക്തരാവുകയും ചെയ്തു. 2018ഓടെ ഗ്രൂപ്പുകൾ പൂർണ്ണമായും വേർപിരിയുകയും വെസ്റ്റേൺ വിഭാഗം സെൻട്രൽ വിഭാഗത്തിന് നേരെ ആസൂത്രിത ആക്രമണങ്ങൾ തുടങ്ങുകയും ചെയ്തു.
ഇതുവരെ നടന്ന 24 ഓളം ആക്രമണങ്ങളിലായി സെൻട്രൽ വിഭാഗത്തിലെ ഏഴ് മുതിർന്ന ആൺ ചിമ്പാൻസികളും 17 കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അംഗസംഖ്യ വർദ്ധിച്ചതോടെ വിഭവങ്ങൾക്കായി ഉണ്ടായ മത്സരവും പെൺ ചിമ്പാൻസികളെ സ്വന്തമാക്കാനുള്ള ആൺ ചിമ്പാൻസികൾക്കിടയിലെ പോരാട്ടവുമാണ് ഈ വിചിത്രമായ പെരുമാറ്റമാറ്റത്തിന് പിന്നിലെന്ന് ഗവേഷകനായ സാഡൽ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.