സൗദി: 200 തൊഴിലാളികളെ ശനിയാഴ്ച നാട്ടിലത്തെിക്കാന്‍ നടപടി

ജിദ്ദ:  തൊഴില്‍ പ്രതിസന്ധി നേരിടുന്ന സൗദി ഓജര്‍ കമ്പനിയിലെ ജിദ്ദയിലെ ലേബര്‍ ക്യാമ്പില്‍ നിന്ന്  200 ഇന്ത്യന്‍ തൊഴിലാളികളെ ശനിയാഴ്ച സൗദി എയര്‍ലൈന്‍സില്‍ നാട്ടിലത്തെിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വാങ്ങാന്‍ ജിദ്ദയിലെ ഇന്ത്യന്‍കോണ്‍സുലേറ്റിനെ  ചുമതലപ്പെടുത്തിയാണ് 200 പേര്‍ നാട്ടിലേക്ക് തിരിക്കാന്‍ തയാറായത്. 600 ഓളം പേര്‍ നാട്ടില്‍ പോകാന്‍ തയാറാണെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നെങ്കിലും പലരും പിന്നീട് പിന്‍മാറി. ശമ്പളക്കാര്യത്തിലടക്കം സൗദി സര്‍ക്കാര്‍ ഇടപെടുമെന്ന വാര്‍ത്ത വന്നതോടെയാണ് പലരും പിന്തിരിഞ്ഞത്.

ലേബര്‍ ക്യാമ്പ് സൗദി അധികൃതര്‍ ഏറ്റെടുക്കുകയും ഭക്ഷണവും മരുന്നും ലഭ്യമാക്കുകയും ചെയ്തതോടെ ക്യാമ്പ് സാധാരണ നിലയിലായിട്ടുണ്ട്. കമ്പനി അല്‍പകാലത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് സൂചന ലഭിക്കുകയും ചെയ്തു. അതിനിടെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ സിങ് ജിദ്ദ ഷുമൈസിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സൗദി ഓജര്‍ കമ്പനിയുടെ ബഹ്റക്ക് സമീപമുള്ള ക്യാമ്പില്‍ സൗദി അധികൃതരോടൊപ്പം അദ്ദേഹമത്തെിയത്. വെള്ളിയാഴ്ച കോര്‍ണീശിലെ ലേബര്‍ക്യാമ്പും വി.കെ സിങ് സന്ദര്‍ശിക്കുമെന്നാണ് വിവരം. നാട്ടില്‍ പോകാന്‍ തയാറുളളവരുടെ രേഖകള്‍  വേഗം ശരിയാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.