ഹജ്ജ് കര്‍മ്മത്തിനിടെ മിനായില്‍ തിരക്കില്‍പെട്ട് 717 മരണം

 
മിനാ: ഹജ്ജിനിടെ മിനായില്‍ തീര്‍ഥാടകരുടെ താമസ സ്ഥലത്തുണ്ടായ തിക്കും തിരക്കിലും പെട്ട് ഇന്ത്യക്കാരനുള്‍പ്പെടെ 717 മരണം. 805 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ സൗദി സമയം ഒമ്പതിന് താമസ സ്ഥലത്തുനിന്നുള്ള സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടം.
കനത്ത ചൂട് രേഖപ്പെടുത്തിയ മക്കയില്‍ രാവിലെ ജംറയിലെ കല്ളേറിന് പുറപ്പെട്ട പ്രായാധിക്യമുള്ളവരും സ്ത്രീകളും വഴിയില്‍ തളര്‍ന്നിരിക്കുകയും കിടക്കുകയും ചെയ്തത് മൂലമുണ്ടായ മാര്‍ഗതടസ്സമാണ് ജനപ്രവാഹമുണ്ടായപ്പോള്‍ തിക്കിനും തിരക്കിനുമിടയാക്കിയത്. ഈ ഭാഗത്ത് ആഫ്രിക്കക്കാരുടെ തമ്പുകളാണ് അധികവും. ന്യൂ മിന ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ അധികവും ആഫ്രിക്കക്കാരുടേതാണെന്ന് മലയാളി വളണ്ടിയര്‍മാര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. യു.പി സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മലയാളിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 

 

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഹെല്‍പ്ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ്ജ് കര്‍മത്തോടനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107 പേര്‍ മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
 
 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.