കൊറിയകള്‍ക്കിടയില്‍ ചര്‍ച്ച തുടരുന്നു; തീരുമാനമായില്ല


സോള്‍: ഇരു കൊറിയകളും തമ്മില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഉന്നതതല ചര്‍ച്ച തുടരുന്നു. ആദ്യദിന ചര്‍ച്ച ശനിയാഴ്ച അര്‍ധരാത്രി വരെ തുടര്‍ന്നെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ചയും ചര്‍ച്ച തുടരുകയായിരുന്നു. ചര്‍ച്ച ഗുണകരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി. തങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിന് ചര്‍ച്ച സഹായകരമാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍െറ ഓഫിസ് പറഞ്ഞു.
അതേസമയം, ചര്‍ച്ച നടക്കുന്നതിനിടെ ഉത്തര കൊറിയ കടലിലും കരയിലും സൈനികരെ വിന്യസിക്കുന്നതായി ദക്ഷിണ കൊറിയ ആരോപിച്ചു. ദക്ഷിണ കൊറിയയും സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്കെതിരെ പ്രചാരണം നടത്താനായി ദക്ഷിണ കൊറിയ സ്ഥാപിച്ച ലൗഡ് സ്പീക്കറുകള്‍ നീക്കംചെയ്യണമെന്നതാണ് ഉത്തര കൊറിയയുടെ പ്രധാന ആവശ്യം.
സാധാരണപോലെ ഉത്തര കൊറിയയെ കുറ്റപ്പെടുത്താത്ത പ്രസ്താവനയായിരിക്കും ചര്‍ച്ചയുടെ അന്തിമ ഫലമെന്ന് കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂനിഫിക്കേഷനിലെ നിരീക്ഷകന്‍ ജൂങ് യങ് തീ പറഞ്ഞു. പ്രസ്താവന ഉത്തര കൊറിയന്‍ മിസൈലാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് വേദന സൃഷ്ടിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറുമൊരു പ്രസ്താവനകൊണ്ട് ഇപ്പോള്‍ കാര്യമില്ളെന്നതാണ് ദക്ഷിണ കൊറിയന്‍ ജനതയുടെ വികാരമെന്ന് യങ് തീ അഭിപ്രായപ്പെട്ടു.
ചര്‍ച്ചക്ക് തയാറായ ഇരു കൊറിയകളെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു.
ചര്‍ച്ചകളിലൂടെ യുദ്ധം ഇല്ലാതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.