ഹിലരിക്കു വേണ്ടി ഒബാമയും ബൈഡനും പ്രചാരത്തിനിറങ്ങുന്നു

വാഷിങ്ടണ്‍: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനുവേണ്ടി  പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പ്രചാരണത്തിനിറങ്ങുന്നു. ജൂലൈ അഞ്ചിന് നോര്‍ത് കരോലൈനയിലെ ചാര്‍ലോട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരിക്കും ഹിലരിയും ഒബാമയും ഒന്നിച്ച് പ്രത്യക്ഷപ്പെടുക. ഇതാദ്യമായാണ് ഒബാമ തന്‍െറ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയുടെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുന്നത്. ഈ മാസം ആദ്യത്തില്‍ ഹിലരിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം പിന്തുണച്ചിരുന്നു. ചാര്‍ലോട്ടില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും  അമേരിക്കയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള വീക്ഷണങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഹിലരി  പ്രസ്താവനയില്‍ അറിയിച്ചു.     

ഹിലരിക്കുവേണ്ടി വൈസ് പ്രസിഡന്‍റ് ജോ ബൈഡനും ശക്തമായി രംഗത്തുണ്ട്. ഒബാമക്കും ഹിലരിയെ പിന്തുണക്കുന്നവര്‍ക്കും അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ബൈഡന്‍ ഹിലരിയെ വാനോളം പുകഴ്ത്തി. ഒബാമ ഹിലരിയെ പിന്തുണച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്‍റ് അവരുടെ ടീമിനൊപ്പം നിലയുറപ്പിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ ബൈഡന്‍ രാജ്യം മുഴുവന്‍ ഹിലരിക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്‍േറത് ഭീതിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണെന്നും അതിന് അമേരിക്കയില്‍ സ്ഥാനമില്ളെന്നും ബൈഡന്‍ ആഞ്ഞടിച്ചു. അദ്ദേഹത്തിന് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ളെന്നും മറിച്ച്,  പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുമെന്നും ബൈഡന്‍ വിമര്‍ശിച്ചു. ഹിലരി ട്രംപിനുമേല്‍ വിജയം വരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.