ന്യൂഡൽഹി: ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാരോപിച്ച് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ യു.പി പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെ കേസെടുത്തു.ഒരു സ്ത്രീയെ വിവാഹം കഴിച്ച്, പരസ്ത്രീ ബന്ധം തുടർന്ന് അവരിൽ നിയമവിരുദ്ധമായി കുട്ടികളെ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുന്നതെന്ന ഷൗക്കത്ത് അലിയുടെ പ്രസ്താവനയാണ് വിവാദമായത്. സംഭാലിൽ പ്രസംഗത്തിനിടെയാണ് ഷൗക്കത്ത് അലി വിവാദ പ്രസ്താവന നടത്തിയത്. മതസൗഹാർദം തകർത്തുവെന്നാരോപിച്ചാണ് ഷൗക്കത്ത് അലിക്കെതിരെ കേസെടുത്തത്.
പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് ഷൗക്കത്ത് അലിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. ''മുസ്‍ലിംകൾ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യുന്നുണ്ടെങ്കിൽ, രണ്ടുപേരെയും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഒരു തവണ വിവാഹം കഴിക്കുകയും പരസ്ത്രീകളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നു''-ഷൗക്കത്ത് അലി ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് അടിത്തറയിളകുമ്പോൾ അവർ മുസ്‍ലിംകൾക്കെതിരെ തിരിയുന്നു. അപ്പോൾ അവർ പറയുന്നു മുസ്ലിംകൾക്ക് കൂടുതൽ കുട്ടികളുണ്ടെന്ന്. ചിലപ്പോൾ അവർ പറയും ഞങ്ങൾ ഒന്നിലേറെ തവണ വിവാഹം കഴിക്കുന്നുവെന്ന്. ശരിയാണ്... ഞങ്ങൾ രണ്ടു തവണ വിവാഹം കഴിക്കാറുണ്ട്. എന്നാൽ എല്ലാ ഭാര്യമാർക്കും തുല്യ ബഹുമാനം കൊടുക്കുന്നുമുണ്ട്. എന്നാൽ നിങ്ങൾ ഒരാളെ വിവാഹം കഴിച്ച് പരസ്ത്രീകളുമായി ബന്ധം പുലർത്തുകയാണ് ചെയ്യുന്നത്. ഇതെകുറിച്ച് ആരും അറിയുക പോലുമില്ല. അങ്ങനെ വരുമ്പോൾ വിവാഹം കഴിച്ച സ്ത്രീയുൾപ്പെടെ ആരെയും നിങ്ങൾ ബഹുമാനിക്കുന്നില്ല.''-എ.ഐ.എം.ഐ.എം നേതാവ് തുടർന്നു.
മുഗുളൻമാരുടെ ഭരണകാലത്തിനു മുമ്പ് മുസ്‍ലിംകളെ കീടങ്ങളെയും പുഴുക്കളെയും പോലെയാണ് പരിഗണിച്ചിരുന്നത്. നിങ്ങളുടെ കൂട്ടരെ ഞങ്ങൾ ആദരിച്ചു. മുഗൾ ചക്രവർത്തിയായ അക്ബറും രജപുത്ര രാജകുമാരി ജോധ ബായിയും തമ്മിലുളള ബന്ധത്തെ കുറിച്ചു സൂചിപ്പിച്ചു അദ്ദേഹം പറഞ്ഞു. അപ്പോഴും നിങ്ങൾക്കായിരുന്നു പ്രശ്നം. ഒരു ഹിന്ദു സന്യാസി മുസ്‍ലിംകൾ കശാപ്പു ചെയ്യപ്പെടേണ്ടവരാണെന്നാണ് പറഞ്ഞത്. ഞങ്ങൾ ഉള്ളിയോ, കാരറ്റോ മുള്ളങ്കിയോ ആണോയെന്നും ഷൗക്കത്ത് അലി ചോദിച്ചു. വിഡിയോ വിവാദമായതോടെ ഒരു മതവിഭാഗത്തെയും ആക്ഷേപിച്ചിട്ടില്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.