മമത ബാനർജി

തൃണമൂൽ കോൺഗ്രസ് മമതയ്ക്ക് നഷ്ടമാവുമോ? പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് ഇരുകൂട്ടരെയും കേൾക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും ആർക്ക് ലഭിക്കുമെന്നതിൽ നിർണായക തീരുമാനം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച ഇരുപക്ഷങ്ങളുടെയും ഹിയറിംഗ് നടത്തുന്നു. ഡൽഹിയിൽ വെവ്വേറെ സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇരുവിഭാഗങ്ങളുടെയും വാദം കേൾക്കുന്നത്. പുറത്താക്കപ്പെട്ട ജനപ്രതിനിധി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷമുള്ള വിമത വിഭാഗത്തിന് ഉച്ചകഴിഞ്ഞ് 3 മണിക്കും, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും നയിക്കുന്ന വിഭാഗത്തിന് വൈകുന്നേരം 4 മണിക്കുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഇരുവിഭാഗത്തോടും ആവശ്യമായ രേഖകൾ ഹാജരാക്കാൻ കമീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. രേഖകളുടെ അടിസ്ഥാനത്തിലാണ് അന്തിമ വാദങ്ങൾ നടക്കുന്നത്. ഋതബ്രത ബാനർജി, അരൂപ് റോയ്, ചന്ദ്രിമ ഭട്ടാചാര്യ, അഖ്റുസ്സമാൻ, അഭിഭാഷകൻ അമൻ ഝാ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് വിമത പക്ഷത്തെ പ്രതിനിധീകരിക്കുന്നത്. മമത പക്ഷത്തെ നയിക്കുന്നത് ലോക്‌സഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജിയാണ്. സെപ്റ്റംബർ 12-ന് പ്രാഥമിക വാദം കേട്ട കമീഷൻ, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വ്യാഴാഴ്ച അന്തിമ ഹിയറിംഗിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് ചിഹ്നത്തിലും പേരിലും അന്തിമ തീർപ്പ് കൽപ്പിച്ചാലും തർക്കം അവിടെ അവസാനിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായി തീരുമാനമുണ്ടായാൽ എതിർപക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. തൽസ്ഥിതി തുടരാൻ കമീഷൻ ഉത്തരവിടുകയോ, അതല്ലെങ്കിൽ തർക്കം തീരുന്നതുവരെ പാർട്ടിയുടെ പേരും ചിഹ്നവും കമീഷൻ മരവിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ചിഹ്നം മരവിപ്പിച്ചാൽ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും താൽക്കാലിക ചിഹ്നങ്ങളും തെരഞ്ഞെടുക്കേണ്ടി വരും.

Tags:    
News Summary - Trinamool Congress party symbol dispute ECI⁠, ⁠ECI hearing Mamata Banerjee Ritabrata Banerjee തൃണമൂൽ കോൺഗ്രസ് ചിഹ്ന തർക്കം⁠, ⁠തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് മമത ബാനർജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.