നരേന്ദ്ര മോദി, ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ
മോദിയുടെ 'ഈസ് ഇറ്റ് ഓക്കേ' പരാമർശം ഷി ജിൻപിങ്ങിന്റെ ആരോഗ്യത്തെക്കുറിച്ചല്ല; ബ്രിക്സ് വേദിയിൽ സംഭവിച്ചത് എന്ത്?
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ "ഈസ് ഇറ്റ് ഓക്കേ?" എന്ന ചോദ്യം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ശാരീരിക അസ്വസ്ഥതയെക്കുറിച്ചല്ലെന്നും, തത്സമയ വിവർത്തനത്തിലെ തടസ്സത്തെക്കുറിച്ചായിരുന്നുവെന്നും വ്യക്തമായി. ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലുണ്ടായ ഈ ദൃശ്യങ്ങളും അന്നു വൈകുന്നേരം മോദി ഒരുക്കിയ ഔദ്യോഗിക ഗാല ഡിന്നർ ഷി ഒഴിവാക്കിയതും കൂട്ടിച്ചേർത്ത് ഷി ജിൻപിങ്ങിന് പക്ഷാഘാതമുണ്ടായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ചൈനീസ് പ്രതിനിധി സംഘത്തിന്റെ ഇയർഫോണിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോദി പ്രസംഗം അല്പനേരം നിർത്തിവെച്ചത്. തന്റെ വാക്കുകൾ ചൈനീസ് ഭാഷയിലേക്ക് കൃത്യമായി പരിഭാഷപ്പെടുത്തി കേൾക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി പരിഭാഷകന്റെ നേർക്ക് തിരിഞ്ഞ് "ഈസ് ഇറ്റ് ഓക്കേ" എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് തടസ്സം നീങ്ങിയെന്ന് ഷി തലയാട്ടി വ്യക്തമാക്കിയതോടെ മോദി പ്രസംഗം തുടർന്നു.
എന്നാൽ, ഇതിനുപിന്നാലെ എത്തിയ ഗാല ഡിന്നറിൽ ഷി ജിൻപിങ് പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് പ്രധാന വളമായത്. തുടർച്ചയായ തിരക്കുകളും ഷെഡ്യൂളുകളും കാരണമുള്ള കടുത്ത യാത്രാക്ഷീണം മൂലമാണ് ഷി ഹോട്ടലിലേക്ക് വിശ്രമിക്കാൻ മടങ്ങിയതെന്നും, അവിടെ അടിയന്തര മെഡിക്കൽ സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ഡിന്നറിൽ ചൈനയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി വാങ് യി പങ്കെടുത്തിരുന്നു.
ഈ രണ്ട് സാഹചര്യങ്ങളെയും ദുരുപയോഗം ചെയ്ത്, ഷി ജിൻപിങ്ങിന് കടുത്ത പക്ഷാഘാതം ഉണ്ടായെന്നും പ്രത്യേക വിമാനത്തിൽ ബെയ്ജിംഗിലേക്ക് രക്ഷപ്പെട്ടെന്നും ചൈനീസ് വിമത നേതാവ് സീ വഞ്ചുൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ഔദ്യോഗിക സെഷനുകളിൽ ഷി പൂർണ്ണമായി പങ്കെടുക്കുകയും, ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുകയും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഷെഡ്യൂൾ പൂർത്തിയാക്കി സെപ്റ്റംബർ 13-ന് ഔദ്യോഗികമായി മടങ്ങുകയുമാണ് ചെയ്തത്. ബ്രിക്സിൽ പങ്കെടുത്ത ലോകനേതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ദുരുദ്ദേശപരമായ വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.