നികുതി വെട്ടിപ്പ്; ഷവോമിക്കും ഓപ്പോക്കും 1000 കോടി പിഴ ചുമത്തിയേക്കും
ന്യൂഡൽഹി: നികുതി വെട്ടിപ്പ് നടത്തിയതിന് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും ആദായനികുതി വകുപ്പ് 1000 കോടി രൂപ പിഴ ചുമത്തിയേക്കും. കഴിഞ്ഞയാഴ്ച ഐ.ടി വകുപ്പ് രാജ്യത്തെ ഇരുകമ്പനികളുടെയും വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ചെലവുകൾ ഊതിപ്പെരുപ്പിച്ചതിനാൽ നുകുതിയിനത്തിൽ കമ്പനികൾ 1,400 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം.
ഡിസംബർ 21ന് ഡൽഹി, കർണാടക, തമിഴ്നാട്, അസ്സം, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ കമ്പനികളുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. അനുബന്ധ സംരംഭങ്ങളുമായുള്ള ഇടപാടുകൾ വെളിപ്പെടുത്തുന്നതിന് 1961ലെ ആദായനികുതി നിയമപ്രകാരം നിർദേശിച്ചിട്ടുള്ള ഉത്തരവ് ഈ കമ്പനികൾ പാലിച്ചിട്ടില്ലെന്നും വിദേശ ഫണ്ടുകളുടെ ഉറവിടം സംശയം ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഉത്തരവാദിത്വമുള്ള ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും എല്ലാ വിവരങ്ങളും അധികൃതരുമായി പങ്കുവെക്കുന്നുണ്ടെന്നുമാണ് റെയ്ഡ് സമയത്ത് ഷവോമി പ്രതികരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.