ന്യൂ ഡൽഹി: ലോകസഭ പ്രതിപക്ഷനേതാവ് കേന്ദ്ര സർക്കാറിന് മുന്നിൽ ഇതുവരെ തലകുനിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. പാർലമെന്‍റിൽ അദ്ദേഹം പറയുന്ന സത്യങ്ങൾ ഭരണപക്ഷത്തിന് ദഹിക്കാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പാർലമെന്ററി ചർച്ചക്കിടെ ജവഹർലാൽ നെഹ്‌റുവിനെ കുറിച്ചുള്ള കിരൺ റിജുജുവിന്‍റെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെക്കുറിച്ചുള്ള ചർച്ചക്കിടെ കിരൺ റിജിജു, 1954-ൽ അന്നത്തെ സ്പീക്കർ ജി.വി. മാവ്‌ലങ്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ നെഹ്റു എതിർത്ത കാര്യം പരാമർശിച്ചു. പ്രമേയത്തെ ദുഷ്ടമായ കാര്യം എന്നായിരുന്നു നെഹ്‌റു വിശേഷിപ്പിച്ചത്. ഇതിൽ ഒപ്പിട്ടവർ ഇത് ശ്രദ്ധാപൂർവ്വം വായിച്ചിട്ടുണ്ടോ എന്നും റിജിജു ചോദിച്ചു.
പ്രിയങ്കയെ പ്രതിപക്ഷ നേതാവാക്കിയിരുന്നെങ്കിൽ കോൺഗ്രസിന്‍റെ പ്രകടനം മികച്ചതാകുമായിരുന്നെന്നും റിജിജു പറഞ്ഞു. “പ്രിയങ്ക ഗാന്ധി ഇവിടെ ഇരുന്നു ചിരിക്കുന്നു. അവർ ഇവരെ ലോകസഭ പ്രതിപക്ഷ നേതാവാക്കിയിരുന്നെങ്കിൽ പ്രകടനം മികച്ചതാകുമായിരുന്നു. കുറഞ്ഞപക്ഷം അവർ സഭയിൽ ഇരിക്കുന്നു, ശ്രദ്ധിക്കുന്നു, പുഞ്ചിരിക്കുന്നു” -റിജിജു പറഞ്ഞു.
റിജുജുവിന്‍റെ പരിഹാസത്തിന് പ്രിയങ്ക ശക്തമായി പ്രതികരിച്ചു. 'ഞാൻ ചിരിക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. സ്വന്തം വാദങ്ങൾക്കായി അവർ രാവും പകലും വിമർശിക്കുന്ന നെഹ്റുജിയുടെ വാക്കുകൾ ഉപയോഗിച്ചതാണ് എന്നെ ചിരിപ്പിക്കുന്നത്. അവർ പെട്ടെന്ന് നെഹ്റുവിനെ ബഹുമാനിക്കാൻ തുടങ്ങി.'- പ്രിയങ്ക പറഞ്ഞു.
രാഹുൽ ഗാന്ധിയെ പരിഹസിച്ചതിനും അവർ മറുപടി പറഞ്ഞു. കഴിഞ്ഞ 12 വർഷങ്ങളായി ഈ സർക്കാറിന് മുന്നിൽ തലകുനിക്കാത്ത വ്യക്തിയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം ഒരു മടിയും കൂടാതെ സത്യം വിളിച്ചു പറയുന്നത് ഇവർക്ക് ദഹിക്കുന്നില്ലെന്നും പ്രിയങ്ക തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.