പീറ്റർ എൽബേഴ്സ്
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ സി.ഇ.ഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹത്തിന്റെ രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു. എൽബേഴ്സിന്റെ രാജിയെത്തുടർന്ന് ഇൻഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. പുതിയ നേതൃത്വം ചുമതലയേൽക്കുന്നതുവരെ അദ്ദേഹം കമ്പനിയെ നയിക്കും.
2025 ഡിസംബർ 3 മുതൽ 5 വരെ ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) വിമാനകമ്പനിക്ക് 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2,507 സർവീസുകളാണ് ഇക്കാലയളവിൽ റദ്ദാക്കിയത്. ഈ പ്രതിസന്ധിക്ക് ശേഷം ഏറെ നാളുകളായി പീറ്റർ എൽബേഴ്സ് വലിയ സമ്മർദ്ദത്തിലായിരുന്നു.
പുതിയ 'ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ' (എഫ്.ഡി.ടി.എൽ) ചട്ടങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. കൂടാതെ പൈലറ്റുമാരുടെ കുറവ്, റോസ്റ്ററുകളിലെ പിഴവുകൾ, സോഫ്റ്റ്‌വെയർ തകരാറുകൾ എന്നിവക്കൊപ്പം ഡൽഹിയിലെ കടുത്ത മഞ്ഞുവീഴ്ചയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി.
ഇൻഡിഗോയുടെ തലപ്പത്തേക്ക് എത്തുന്നതിന് മുമ്പ് 2014 മുതൽ 2022 വരെ കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസിന്റെ സി.ഇ.ഒ ആയിരുന്നു പീറ്റർ എൽബേഴ്സ്. 1992ൽ ഡച്ച് എയർലൈൻസായ കെ.എൽ.എമ്മിൽ നിന്നും എയർക്രാഫ്റ്റ് ലോഡിങ് സൂപ്രവൈസറായിട്ടാണ് എൽബേഴ്സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി പദവികളിൽ തന്റെ കഴിവ് തെളിയിച്ചതിന് ശേഷം 2022 സെപ്റ്റംബറിലാണ് പീറ്റർ എൽബേഴ്സ് ഇൻഡിഗോയുടെ സി.ഇ.ഒ ആയി നിയമിതനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.